Category Archives: കുറിപ്പുകള്‍ - Page 2

ലാൽ ഫാക്ടർ ആഘോഷിക്കപ്പെടുമ്പോൾ

റിലീസ് ദിവസം ആദ്യം ഷോ തന്നെ കണ്ട് പുറത്തിറങ്ങിയ ഉടനെ മനസിൽ തോന്നുന്ന അഭിപ്രായമാണ് ഒരു സിനിമയെ സംബന്ധിച്ച് ഏറ്റവും സത്യസന്ധമായ റിവ്യൂ. കാരണം അതിൽ സിനിമയും പ്രേക്ഷകനും അല്ലാതെ യാതൊരു വിധ ബാഹ്യ ഇടപെടലുകളും ഇല്ല. അതുകൊണ്ട് തന്നെ സിനിമ നമുക്ക്‌ തൃപ്തി തന്നോ ഇല്ലയോ എന്ന് ആ നിമിഷം അറിയാം. പറഞ്ഞുവന്നത് ലൂസിഫറിനെ കുറിച്ചാണ്. ആദ്യപകുതിയിൽ നല്ല ബിൽഡപ്പ് കൊടുത്ത് മുന്നോട്ട് പോയ കഥ സെക്കന്റ് ഹാഫിൽ വില്ലന്മാരെ ഇത്രേം വേഗം കൊന്നുതള്ളി വീട്ടിൽ പോകാം എന്ന ലൈനിലേക്ക് മാറി. പിന്നെ സ്റ്റീഫൻ നെടുമ്പള്ളി എന്ന നായക കഥാപാത്രത്തിനെ അവസാനം നെടുകെ മറിച്ചിട്ടതും ഒരു ക്ലിഷെ ആയി തോന്നി. മൊത്തത്തിൽ ഒരു ആവറേജ് ഫീൽ. ഒരുമിച്ച് പടം കണ്ട ഞങ്ങൾ 7 പേർക്കും ഇതേ അഭിപ്രായം. എന്നാൽ ഉച്ചയോടെ കഥ മാറി.എങ്ങും പോസിറ്റീവ് റിവ്യൂസ് മാത്രം.

സിനിമയെ റിവൈൻഡ് ചെയ്‌തു തുടങ്ങുന്നത് അങ്ങനെയാണ്. ശരിക്കും ലുസിഫർ ആവറേജാണെന്ന് പറയുന്നവർക്ക് തെറ്റിപോയത് സിനിമയെ പറ്റിയുള്ള അഭിപ്രായം അല്ല. മറിച്ച് മോഹൻലാൽ എന്ന സൂപ്പർ താരത്തിന് ശരാശരി മലയാളീ മനസിലുള്ള വേരുകളെ കുറിച്ചാണ്. ആ വേരുകളെ കുറിച്ചുള്ള ബോധ്യത്തിലാണ് പൃഥ്വിരാജെന്ന സംവിധായകനും ലുസിഫറെന്ന സിനിമയും ആദ്യം വിജയിക്കുന്നത്. നാലു പതിറ്റാണ്ടായി മലയാളിയുടെ സിനിമ ശീലങ്ങളിൽ അറിഞ്ഞോ അറിയാതെയോ മോഹൻലാലുണ്ട്. തലമുറകൾക്ക് അനുസരിച്ച് നമ്മുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് വിൻസന്റ് ഗോമസിനെയും, സാഗർ ഏലിയാസ് ജാക്കിയെയും, മംഗലശ്ശേരി നീലകണ്ഠനേയും ആടുതോമയെയും, പൂവള്ളി ഇന്ദുചൂഡനെയും, പുലിയൂർ മുരുകനെയും ഇന്നും കണ്ടു കൊണ്ടേയിരിക്കുന്നുണ്ട് ഓരോ മലയാളിയും. വീടിന്റെ നടുമുറിയുടെ വിശാലതയിൽ പ്രീമിയർ ഷോകളായി വരുന്ന പഴയ ലാൽ സിനിമകൾ കണ്ട് ഇതുപോലെയൊരു സിനിമയൊന്നും ഇനിയില്ലല്ലോ എന്നോർത്ത് പോയകാലത്തിനോട് പരിഭവിക്കാറുമുണ്ടാകും അവരിൽ പലരും.

Read more »

കുമ്പളങ്ങിയിലെ റിയലിസ്റ്റിക് രാത്രികൾ

ആഷിക് അബു സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ സംവിധായകൻ മധു നാരായണന്റെ, ശ്യാം പുഷ്കരൻ തിരക്കഥയിലൊരുങ്ങിയ കുമ്പളങ്ങി നൈറ്സ് കണ്ട് പുറത്തിറങ്ങിയപ്പോൾ ആദ്യം മനസിലേക്ക് വന്നത് ഈ കഴിഞ്ഞ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ കണ്ട ജാപ്പനീസ് സിനിമയായ ഷോപ്പ്ലിഫ്റ്റർസാണ്. കുടുംബം എന്ന ആശയത്തെ കുറിച്ചുള്ള പൊതുചിന്തയെ നിരാകരിച്ച് എവിടെ നിന്നൊക്കെയോ എത്തിച്ചേർന്ന മനുഷ്യർ ഒന്നായി ഒരു കുടുംബമായി പാർക്കുന്നുണ്ട് ഹിറോകൂസവിന്റെ ഷോപ്പ്ലിഫ്റ്റർസിൽ. ആ ഒരു ആശയത്തിന്റെ കുറച്ചുകൂടി വിശാലമായതും സൂക്ഷമമായതുമായ കാഴ്ചയാണ് കുമ്പളങ്ങിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. മതവും ജാതിയും കുലമഹിമയും സ്റ്റാറ്റസും ശരീരത്തിന്റെ നിറവും ഉയരവും വണ്ണവും വരെ നോക്കി നിർമ്മിച്ചെടുക്കേണ്ട ഒന്നാണ് കുടുംബമെന്ന പൊതുചിന്തയെ പാടെ നിരാകരിച്ചാണ് സിനിമ സജിയുടെയും അനിയൻമാരുടെയും കഥ വിവരിക്കുന്നത്.

പതുക്കെ ഒഴുകുന്ന കായലോളങ്ങൾ പോലെ സ്ക്രീനിൽ നിന്ന് മനസിലേക്ക് ഒഴുകുന്ന ഒരു സിനിമ. ഒരുപാട് ലെയറുകൾ ഉള്ള സിനിമ. എന്റർടെയിൻമെന്റ് എന്നതിനപ്പുറം ഒരുപാട് പൊതു ചിന്താഗതികളെ പൊളിക്കാൻ ശ്രമിക്കുന്ന സിനിമ. അങ്ങനെ റിയലിസ്റ്റിക് പരിചരണത്തിൽ വന്ന നവനിര മലയാള സിനിമകളെ പറ്റി പറയുന്ന പതിവ് വിശേഷണങ്ങളെല്ലാം തന്നെ കുമ്പളങ്ങി നൈറ്റ്സിനും ചേരുന്നുണ്ട്. സ്വാഭാവികമായ കഥപരിസരം, അതിനോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങൾ, രസകരമായ സംഭാഷണങ്ങൾ, നല്ല ദൃശ്യഭാഷ, സംഗീതം. അതിൽ പ്രണയമുണ്ട്, ചെറിയ ചെറിയ തമാശകളുണ്ട്. ആസ്വാദനം അവിടെ വച്ച് നിർത്തേണ്ടവർക്ക് നിറങ്ങളിലും സംഗീതത്തിലും അഭിനയ പ്രകടനങ്ങളിലും പൂർണ്ണ തൃപ്തിയടഞ്ഞു തീയറ്റർ വിടാം. പക്ഷെ പല ലയറുകൾ ഉള്ള സിനിമ തീർച്ചയായും സൂക്ഷമവായന ആവശ്യപ്പെടുന്നുണ്ട്.

Read more »

സഖാവ് <3

മൂന്നാറിൽ നിന്ന് വട്ടവടയിലേക്കുള്ള ഇടയ്ക്കെപ്പോഴോ വന്നുപോയ സിഗ്നലിനൊപ്പം ഫോണിൽ കയറിയതാണ് ആ മെസ്സേജ്. പലരും അയച്ചു. ഒരേ കണ്ടെന്റ്.

സൈമൺ ബ്രിട്ടോ…

അപ്രതീക്ഷിതമായ വാർത്ത. കൂടെ വലിയ സങ്കടവും കഴിഞ്ഞ മൂന്ന് നാല് മാസമായി ഓർക്കുന്നതാണ് അദ്ദേഹത്തെ ഒന്നു പോയി കാണാൻ. നാളെ നാളെയെന്ന് പറഞ്ഞ് നീക്കി വച്ചതാണ്.

ഉത്തരഭൂമിയിലൂടെ യുടെ പ്രസിദ്ധീകരണ വഴികളിലാണ് 2018 ഫെബ്രുവരിയിൽ ഞാൻ ആദ്യമായി സഖാവ് സൈമൺ ബ്രിട്ടോയെ കാണുന്നത്. പുസ്തകം പ്രകാശനം ചെയ്യാൻ സഖാവിനെ ക്ഷണിക്കാൻ കൈരളി ബുക്ക്സിന്റെ അശോകൻ സാർ ശരിയാക്കി തന്ന ഒരു മീറ്റിങ്. സഖാവിന്റെ വടുതലയുള്ള വീട്ടിൽ. പബ്ലിഷിംഗ് തീർന്നിട്ടില്ലാത്തതിനാൽ A4 ഷീറ്റിൽ പ്രിന്റ് എടുത്ത ഉത്തരഭൂമിയുടെ കണ്ടന്റ് കൊണ്ടാണ് ഞാൻ പോകുന്നത്. അരമണിക്കൂർ കൊണ്ട് പോയി വരാം എന്ന ഉദ്ദേശത്തിൽ പോയ ഞാൻ അന്ന് ആ മനുഷ്യന്റെ ബെഡിനരികിൽ സംസാരിച്ചിരുന്നത് അരദിവസമാണ്.

രണ്ട് ദിവസം കഴിഞ്ഞ് ഉത്തരഭൂമിയുടെ ഞാൻ കൊടുത്ത പേപ്പർ പ്രിന്റ് വായിച്ചു തീർത്ത ശേഷം സഖാവ് എന്നെ വിളിച്ചു. എഴുത്തിനെ പറ്റി കുറെ സംസാരിച്ചു. ആ ഫോൺ സംഭാഷണം അവസാനിപ്പിക്കുന്നതിന് മുൻപ് ഒരു ചോദ്യം ചോദിച്ചു സഖാവ്.
എടാ നിന്നേം നിന്റെ ആ നാല് കൂട്ടുകാരേം വച്ച് ഞാൻ ഒരു നോവൽ എഴുതിക്കോട്ടെ…

അത് കഴിഞ്ഞ് പ്രകാശന ചടങ്ങിന്റെ ഓരോ കാര്യത്തിലും അദ്ദേഹം ഇടപെട്ടു കൊണ്ടേയിരുന്നു.

എടാ പരിപാടിക്ക് അധ്യക്ഷനായി തോമസ് ജോസഫിനെ കൊണ്ടു വരാം. ഞാൻ വിളിച്ചു പറയാം.

പരിപാടിക്ക് ആരൊക്കെ സ്റ്റേജിൽ ഇരിക്കുന്നുണ്ട്. എത്ര നേരം ഓരോരുത്തരും പ്രസംഗിക്കണം എന്നൊക്കെ നേരത്തെ അവർ ഓരോരുത്തരോടും വിളിച്ച് പറയണം.

ചടങ്ങില് നന്ദി പറയേണ്ടത് നീയാണ്. അത് മുന്നേ പഠിച്ചു വെക്കണം.

അങ്ങനെ എന്തെങ്കിലും പറഞ്ഞ് സഖാവ് വിളിക്കും. എന്നിട്ട് പറയും നിനക്ക് ഇതൊന്നും പരിചയമില്ലാത്തൊണ്ടാ ഞാൻ പറഞ്ഞു തരുന്നതെന്ന്.

Read more »