കഞ്ഞിയുടെ കഥ

” ഇന്ന് എവിടെ പോയി കഴിക്കും…?? ”

പുറത്ത് നിന്ന് ഫുഡ് കഴിക്കാനൊരുങ്ങുന്ന പന്ത്രണ്ടര നേരങ്ങളിലെ ഒന്നൊന്നര ചോദ്യമാണിത്. നിത്യവും ഓഫീസ് പടിക്കൽ ചോറ് എത്തിച്ചു തരുന്ന ചേച്ചി കുളിമുറിയിൽ വീണ് കാലുളുക്കി കിടക്കുന്നതിനാൽ കുറച്ചു ദിവസമായി പുറത്ത് നിന്ന് നല്ല ഭക്ഷണം കഴിക്കാൻ ഭാഗ്യം സിദ്ധിച്ച ഞാനും ലിജോയും പിന്നെ ഉണ്ടാക്കാൻ നേരമില്ലാത്തത് കൊണ്ടുമാത്രം വെറും കൈയുമായി വന്ന ഇഷാക്കുമായിരുന്നു ഇന്നത്തെ ഈ സീനിലെ കഥാപാത്രങ്ങൾ.

നേരത്തെ പറഞ്ഞ അതി ഭീകരമായ ആ ചോദ്യത്തിന് തന്റെ സ്വന്തം സ്റ്റൈലിൽ ഇഷാക്ക് സൊലൂഷൻ കണ്ടെത്തി.
” എക്സ്പ്രസ് വേയിലെ കഞ്ഞികട..!!!”
( ടിയാൻ ഒരു സുപ്രസിദ്ധ കഞ്ഞി പ്രേമിയാണ്. ഞാനും.)
ഐഡിയയുടെ ബില്ല് അടക്കാത്തത്തിന്റെ പേരിൽ മാപ്പ് പറയാൻ പോയ ലിജോയോട് യൂബെറിൽ കഞ്ഞി കടയിൽ എത്താൻ പറഞ്ഞ് ഞങ്ങൾ ഓഫീസിൽ നിന്ന് ലിഫ്റ്റിറങ്ങി.

തൂണുകളിലാതെ താർ പായയുടെ മേൽക്കൂര മാത്രമുള്ള കടക്ക് മുന്നിൽ ഞങ്ങൾ ലിജോയെ കാത്തു നിന്നു.
കഞ്ഞി എടുക്കട്ടേ..?? കടക്കാരന്റെ ചോദ്യം.

” ഒരാള് കൂടി വരാനുണ്ട് ചേട്ടാ..”

ചൂട് കഞ്ഞി അച്ചാറും പപ്പടവും കൂട്ടി കഴിക്കുന്ന ആ നിമിഷത്തെ ഞങ്ങളെ കൊതിയോടെ പ്രതീക്ഷിച്ച് കാത്തിരുന്നു.

ഈ ലിജോയെന്താ വരാത്തെ…

അങ്ങനെ ലിജോ യൂബെറിൽ വന്നിറങ്ങി. ഞങ്ങളോടൊപ്പം ചേർന്നു.

അപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന മറ്റ് കസ്റ്റമേഴ്‌സ് എല്ലാവരും കളമൊഴിഞ്ഞിരുന്നു. ആ കടയിൽ ഞങ്ങളും കടക്കാരനും മാത്രം.

ഒരു മേശയ്ക്കു ചുറ്റുമായി ഞങ്ങളിരുന്നു. ഒരു ഇളംകാറ്റ് ഞങ്ങളെ തഴുകി കടന്നു പോയി. പിന്നാലെ ആവി പറക്കുന്ന കഞ്ഞി പാത്രങ്ങൾ ഞങ്ങൾക്കായി മേശമേൽ നിരന്നു. അച്ചാറും കടലയും പപ്പടവും വേറെ.. ഓരോ സ്പെഷ്യൽ സിംഗിൾ ഓംലെറ്റ് ഞങ്ങൾ ഓർഡർ ചെയ്തു.

ഉപ്പു ചേർത്തിളക്കി ചൂട് കഞ്ഞി പതുക്കെ കുടിക്കാൻ തുടങ്ങി.

Read more »

ജാലകം തുറന്നപ്പോള്‍…

മനസ് വൃത്തിയാക്കണം,
ഒരു ദിവസം ലീവ് എടുത്തു.
കൈലിയുടുത്ത്,
മൂക്കിൽ തുണി കെട്ടി,
അകത്തേക്ക് കയറി.
ചൂലും കൈയിലുണ്ട്.
ഇരുട്ടാണ്…!!!
ജാലകം തുറന്നു…
മാറാല പിടിച്ചു കിടക്കുകയാണ്…!!
കിടപ്പുണ്ട് അവിടെ,
പണ്ട് മറന്ന് പോയ പലതും.
മനപ്പൂർവ്വം അങ്ങോട്ട് മാറ്റി വെച്ചത്,
പുതിയത് വന്നപ്പോ പിറകിലായി പോയത്…!!!
എല്ലാം തൂത്തുവാരി ചാക്കിലാക്കി.
ഇനി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തണം,
കത്തിയമരട്ടെയെല്ലാം…!!!!

തിരിച്ചു നടക്കുമ്പോൾ കാലിൽ തടഞ്ഞു
എട്ടാം ക്ലാസിൽ ഇംഗ്ലീഷ് ടീച്ചർ ചോദിച്ചപ്പോ
മറന്നു പോയ പദ്യ ശകലം…!!!
അതും വാരി ചാക്കിലിട്ടു.

ഇനി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തണം,
കത്തിയമരട്ടെയെല്ലാം…!!!
എന്നിട്ടൊന്നു ഉറങ്ങണം
ഉറങ്ങണം…!!

Read more »

പ്രേത നഗരത്തിലേക്ക് ഒരു യാത്ര.

വർഷങ്ങൾക്കു മുൻപ് എല്ലാ പ്രോഡിയോടും കൂടി നിലനിന്നിരുന്ന ഒരു നഗരം, മനുഷ്യന്റെ നിസ്സാരത ഉദാഹരിക്കാൻ പ്രകൃതി ആഹാരമാക്കിയ നഗരം, കടൽ വിഴുങ്ങിയ സ്വപ്നങ്ങൾ സ്വൈര്യ വിഹാരം നടത്തിയിരുന്ന നഗരം. എന്നാൽ ഇന്ന് വിശാലമായ മണൽ പരപ്പിനുള്ളിൽ നഷ്ടങ്ങളുടെ ഭാണ്ഡക്കെട്ടുകളെല്ലാം കുഴിച്ചിട്ട് മഹാ വിജനതയിൽ വിശ്രമിക്കുകയാണ് പ്രേതനഗരം എന്ന വിളിപ്പേരുമായി ധനുഷ്കോടി.

വായിച്ചതും കേട്ടതുമായ എന്തൊക്കെയോ അതിൽ നിന്നും ഭ്രാന്തമായ സങ്കൽപ്പങ്ങൾ വഴി മനസ് സൃഷ്ടിച്ചെടുത്ത എന്തൊക്കെയോ. അങ്ങനെ ധനുഷ്കോടി ഒരു മോഹവുമായി നെഞ്ചിൽ കുടിയേറിയത് കുറെ നാളുകൾക്ക് മുൻപാണ്. ഇടയ്ക്ക് എപ്പോഴോ ഒരു നേരം കൊല്ലി ദിവസം ഒരു ധനുഷ്കോടി യാത്ര ചിന്ത അലസമായി കടന്നു വന്നെങ്കിലും അത്ര ദൃഢമല്ലാത്ത ആ ചിന്ത ഇളം കാറ്റു പോലെ ഒന്ന് തൊട്ട് തലോടി കടന്നു പോയി.

പഴയ സ്കൂൾ വെക്കേഷനെ ഓർമ്മിപ്പിക്കുന്ന ഓണം അവധിയെ കുറിച്ചുള്ള ഒരു സംസാരത്തിനിടയിൽ ധനുഷ്കോടി യാത്ര വീണ്ടും സജീവ പരിഗണനയിൽ എത്തി. ചില യാത്രകൾ അങ്ങനെയെയാണ് അത് ചെറിയ തീരുമാനങ്ങളിൽ നിന്ന് , അലസമായ സംഭാഷണങ്ങളിൽ നിന്ന് തനിയെ വളർന്ന് പന്തലിക്കും.

കൊച്ചിയിൽ നിന്ന് അതിരാവിലെ ഞങ്ങൾ പുറപ്പെട്ടു. റിറ്റ്സ് കാറിൽ നാലുപേർ. നഗരാതിർത്തി കടന്ന് തൃപ്പൂണിത്തുറ വഴി പാലാ എത്തി. ആദ്യത്തെ ഭക്ഷണം അവിടെ ഒരു ഹോട്ടലിൽ നിന്ന് കഴിച്ചു. നല്ല വൃത്തികെട്ട മസാലദോശ. വീണ്ടും യാത്ര തുടർന്നു. ഈരാറ്റുപേട്ട കുട്ടിക്കാനം കുമളി വഴി തമിഴ് മണ്ണിലേക്ക്. മുന്തിരി പാടം പൂത്തു നിക്കണ കമ്പം തേനി തെരുവോരങ്ങളുടെ ഫോട്ടം പിടിച്ചും ഇടയ്ക്ക് വഴിയിലിറങ്ങിയും യാത്ര പുരോഗമിച്ചു. മധുരയിൽ നിന്നായിരുന്നു ഉച്ചഭക്ഷണം. നാക്ക്ഭാഗ്യം ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല തേനിയിലും നല്ല ഭക്ഷണം ലഭിച്ചില്ല. കൂതറ കോഴി ബിരിയാണി. എങ്കിലും ബിരിയാണിക്ക് ശേഷം അല്പം രസം കൂട്ടി ചോറ് കഴിച്ചാൽ മന്ദത തോന്നില്ലയെന്ന ഹോട്ടൽ സപ്ലയറുടെ ഉപദേശം ഹൃദയത്തിൽ സ്വീകരിച്ച് വീണ്ടും യാത്ര മധുരയ്ക്ക്. മധുരയും പിന്നിട്ട് രാമേശ്വരം എത്തുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. ഇടയ്ക്ക് പാമ്പൻ പാലം കണ്ടു. രണ്ടു തവണ ടോളും കൊടുത്തു. ക്ഷേത്രത്തിനടുത്തുള്ള ഒരു ലോഡ്ജിൽ മുറിയെടുത്തു. ഒരു മുഴുവൻ ദിവസത്തെ യാത്ര ഞങ്ങളിൽ ഉണ്ടാക്കിയ ക്ഷീണമകറ്റാനായി റൂം കിട്ടിയ ഉടനെ തന്നെ ഒരു കുളിയങ്ങ് പാസ്സാക്കി. പകലിൽ നിന്ന് വ്യത്യസ്തമായി കുറച്ചു കൂടി നല്ല ഭക്ഷണവും കഴിക്കാൻ കിട്ടി.
രാമേശ്വരത്തിന്റെ രാത്രി കാഴ്ചകളിൽ കൂടി അൽപനേരം ഞങ്ങൾ നടന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡിലൂടെ, കടലിനു സമീപമുള്ള കടവിൽ അങ്ങനെ. പശുക്കളും പട്ടികളും ലക്ഷ്യമില്ലാതെ മേയുകയാണ് നിലാവും നിയോൺ ലാമ്പുകളും ഇഴ ചേർന്ന് വെളിച്ചം പകരുന്ന ആ രാത്രിയിലും. ഒരു പക്ഷെ നമ്മളെ പോലെ അസംഖ്യം ആത്മാക്കളും ഉണ്ടാവാം ആ തീരത്ത് കാറ്റ് കൊള്ളാൻ. എന്തു കൊണ്ടോ അവിടെ അധികനേരം നില്ക്കാൻ തോന്നിയില്ല. മുറിയിലേക്ക് നടന്നു. വഴിയിൽ പൂ വിൽപ്പനക്കാരും കരകൗശലവസ്തുക്കൾ വിൽക്കുന്നവരും ഉണർന്നിരിപ്പുണ്ട്. ഒരു സ്ത്രീയുടെ പക്കലുള്ള പ്ലാസ്റ്റർ ഓഫ് പാരിസ് പ്രതിമകൾക്ക് ഞങ്ങൾ വില പറഞ്ഞു. എത്ര താഴ്ന്ന വില പറഞ്ഞാലും തരാൻ അവർ തയ്യാറാണെന്ന് തോന്നി. ഒടുവിൽ തീരെ കുറവല്ലാത്ത തുക നൽകി മൂന്ന് പ്രതിമകൾ ഞങ്ങൾ വാങ്ങി. ഇടുങ്ങിയ റോഡിനിരുവശവും ചെറിയ കുടിലുകൾ. എവിടെയും വെളിച്ചമില്ല. ഒരേ മുറിയിൽ ഒരു വീട്ടിലെ എല്ലാവരും പായവിരിച്ചു നിരന്നു കിടന്നുറങ്ങുകയാവും. ഇതും നമ്മുടെ നാടാണ്. ഇന്ത്യയാണ്.

Read more »