വർഷങ്ങൾക്കു മുൻപ് എല്ലാ പ്രോഡിയോടും കൂടി നിലനിന്നിരുന്ന ഒരു നഗരം, മനുഷ്യന്റെ നിസ്സാരത ഉദാഹരിക്കാൻ പ്രകൃതി ആഹാരമാക്കിയ നഗരം, കടൽ വിഴുങ്ങിയ സ്വപ്നങ്ങൾ സ്വൈര്യ വിഹാരം നടത്തിയിരുന്ന നഗരം. എന്നാൽ ഇന്ന് വിശാലമായ മണൽ പരപ്പിനുള്ളിൽ നഷ്ടങ്ങളുടെ ഭാണ്ഡക്കെട്ടുകളെല്ലാം കുഴിച്ചിട്ട് മഹാ വിജനതയിൽ വിശ്രമിക്കുകയാണ് പ്രേതനഗരം എന്ന വിളിപ്പേരുമായി ധനുഷ്കോടി.
വായിച്ചതും കേട്ടതുമായ എന്തൊക്കെയോ അതിൽ നിന്നും ഭ്രാന്തമായ സങ്കൽപ്പങ്ങൾ വഴി മനസ് സൃഷ്ടിച്ചെടുത്ത എന്തൊക്കെയോ. അങ്ങനെ ധനുഷ്കോടി ഒരു മോഹവുമായി നെഞ്ചിൽ കുടിയേറിയത് കുറെ നാളുകൾക്ക് മുൻപാണ്. ഇടയ്ക്ക് എപ്പോഴോ ഒരു നേരം കൊല്ലി ദിവസം ഒരു ധനുഷ്കോടി യാത്ര ചിന്ത അലസമായി കടന്നു വന്നെങ്കിലും അത്ര ദൃഢമല്ലാത്ത ആ ചിന്ത ഇളം കാറ്റു പോലെ ഒന്ന് തൊട്ട് തലോടി കടന്നു പോയി.
പഴയ സ്കൂൾ വെക്കേഷനെ ഓർമ്മിപ്പിക്കുന്ന ഓണം അവധിയെ കുറിച്ചുള്ള ഒരു സംസാരത്തിനിടയിൽ ധനുഷ്കോടി യാത്ര വീണ്ടും സജീവ പരിഗണനയിൽ എത്തി. ചില യാത്രകൾ അങ്ങനെയെയാണ് അത് ചെറിയ തീരുമാനങ്ങളിൽ നിന്ന് , അലസമായ സംഭാഷണങ്ങളിൽ നിന്ന് തനിയെ വളർന്ന് പന്തലിക്കും.
കൊച്ചിയിൽ നിന്ന് അതിരാവിലെ ഞങ്ങൾ പുറപ്പെട്ടു. റിറ്റ്സ് കാറിൽ നാലുപേർ. നഗരാതിർത്തി കടന്ന് തൃപ്പൂണിത്തുറ വഴി പാലാ എത്തി. ആദ്യത്തെ ഭക്ഷണം അവിടെ ഒരു ഹോട്ടലിൽ നിന്ന് കഴിച്ചു. നല്ല വൃത്തികെട്ട മസാലദോശ. വീണ്ടും യാത്ര തുടർന്നു. ഈരാറ്റുപേട്ട കുട്ടിക്കാനം കുമളി വഴി തമിഴ് മണ്ണിലേക്ക്. മുന്തിരി പാടം പൂത്തു നിക്കണ കമ്പം തേനി തെരുവോരങ്ങളുടെ ഫോട്ടം പിടിച്ചും ഇടയ്ക്ക് വഴിയിലിറങ്ങിയും യാത്ര പുരോഗമിച്ചു. മധുരയിൽ നിന്നായിരുന്നു ഉച്ചഭക്ഷണം. നാക്ക്ഭാഗ്യം ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല തേനിയിലും നല്ല ഭക്ഷണം ലഭിച്ചില്ല. കൂതറ കോഴി ബിരിയാണി. എങ്കിലും ബിരിയാണിക്ക് ശേഷം അല്പം രസം കൂട്ടി ചോറ് കഴിച്ചാൽ മന്ദത തോന്നില്ലയെന്ന ഹോട്ടൽ സപ്ലയറുടെ ഉപദേശം ഹൃദയത്തിൽ സ്വീകരിച്ച് വീണ്ടും യാത്ര മധുരയ്ക്ക്. മധുരയും പിന്നിട്ട് രാമേശ്വരം എത്തുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. ഇടയ്ക്ക് പാമ്പൻ പാലം കണ്ടു. രണ്ടു തവണ ടോളും കൊടുത്തു. ക്ഷേത്രത്തിനടുത്തുള്ള ഒരു ലോഡ്ജിൽ മുറിയെടുത്തു. ഒരു മുഴുവൻ ദിവസത്തെ യാത്ര ഞങ്ങളിൽ ഉണ്ടാക്കിയ ക്ഷീണമകറ്റാനായി റൂം കിട്ടിയ ഉടനെ തന്നെ ഒരു കുളിയങ്ങ് പാസ്സാക്കി. പകലിൽ നിന്ന് വ്യത്യസ്തമായി കുറച്ചു കൂടി നല്ല ഭക്ഷണവും കഴിക്കാൻ കിട്ടി.
രാമേശ്വരത്തിന്റെ രാത്രി കാഴ്ചകളിൽ കൂടി അൽപനേരം ഞങ്ങൾ നടന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡിലൂടെ, കടലിനു സമീപമുള്ള കടവിൽ അങ്ങനെ. പശുക്കളും പട്ടികളും ലക്ഷ്യമില്ലാതെ മേയുകയാണ് നിലാവും നിയോൺ ലാമ്പുകളും ഇഴ ചേർന്ന് വെളിച്ചം പകരുന്ന ആ രാത്രിയിലും. ഒരു പക്ഷെ നമ്മളെ പോലെ അസംഖ്യം ആത്മാക്കളും ഉണ്ടാവാം ആ തീരത്ത് കാറ്റ് കൊള്ളാൻ. എന്തു കൊണ്ടോ അവിടെ അധികനേരം നില്ക്കാൻ തോന്നിയില്ല. മുറിയിലേക്ക് നടന്നു. വഴിയിൽ പൂ വിൽപ്പനക്കാരും കരകൗശലവസ്തുക്കൾ വിൽക്കുന്നവരും ഉണർന്നിരിപ്പുണ്ട്. ഒരു സ്ത്രീയുടെ പക്കലുള്ള പ്ലാസ്റ്റർ ഓഫ് പാരിസ് പ്രതിമകൾക്ക് ഞങ്ങൾ വില പറഞ്ഞു. എത്ര താഴ്ന്ന വില പറഞ്ഞാലും തരാൻ അവർ തയ്യാറാണെന്ന് തോന്നി. ഒടുവിൽ തീരെ കുറവല്ലാത്ത തുക നൽകി മൂന്ന് പ്രതിമകൾ ഞങ്ങൾ വാങ്ങി. ഇടുങ്ങിയ റോഡിനിരുവശവും ചെറിയ കുടിലുകൾ. എവിടെയും വെളിച്ചമില്ല. ഒരേ മുറിയിൽ ഒരു വീട്ടിലെ എല്ലാവരും പായവിരിച്ചു നിരന്നു കിടന്നുറങ്ങുകയാവും. ഇതും നമ്മുടെ നാടാണ്. ഇന്ത്യയാണ്.

Recent Comments