കാള്‍സ്ബെര്‍ഗ് കോഫി


ഒരു മാസത്തില്‍ മൂന്നോ നാലോ ദിവസമാണ് വീട്ടില്‍ നില്ക്കാന്‍ അവസരം കിട്ടുന്നത്.  ആ ദിവസങ്ങളില്‍ ഒന്നും ചിന്തിക്കാതെ മനസിനെ സ്വതന്ത്രമാക്കി വിടാനാണ് എനിക്കിഷ്ടം.  അത് തന്നെയാണ് ചെയ്യാറുള്ളതും. രാത്രികളില്‍ പതിഞ്ഞ ശബ്ദത്തില്‍ പാട്ട് വച്ച് ടെറസ്സിലോ ബാല്‍ക്കണിയിലോ കിടന്നുറങ്ങും. അല്ലെങ്കില്‍ പുതിയ വല്ല പുസ്തകവും കിട്ടിയാല്‍ കടലാസുകള്‍ മറിഞ്ഞു തീരുന്നതിനനുസരിച്ച് അതിലെ വരികളോടുള്ള ഇഷ്ടം തീരുന്നില്ലെങ്കില്‍ അതുമായി ചിലവഴിക്കും ആ രാത്രി. അല്ലെങ്കില്‍ പിന്നെ മുന്‍ വരവുകളിലെ അശ്രദ്ധ കാരണം അലങ്കോലമാക്കപ്പെട്ട എന്റെ സ്വന്തം മുറി വൃത്തിയാക്കല്‍, അടുക്കിപെറുക്കല്‍. അങ്ങനെയങ്ങനെ. ഇനി ഇതൊന്നുമല്ലാത്ത ഒരു ശീലമുണ്ട്. നല്ല തണുപ്പുള്ളതോ നിലാവുള്ളതോ മഴയുള്ളതോ ആയ രാത്രി ആണെങ്കില്‍ ഒരു കപ്പു കാപ്പിയുമായി ടെറസ്സില്‍ ചെന്നിരിക്കും രാത്രിയുടെ കമ്പളത്തിനുള്ളില്‍ സുഖമായി ഉറങ്ങുന്ന പ്രകൃതിയെ നോക്കിയങ്ങിനെ ഇരിക്കും. ആ നേരങ്ങളില്‍ ചിലപ്പോള്‍ എന്റെ മനസ് എന്നോട് തന്നെ കുറ്റസമ്മതങ്ങള്‍ നടത്തും.

മേല്‍പ്പറഞ്ഞത്‌ പോലെ എന്റെ മുറി വൃത്തിയാക്കുന്നതിനിടയില്‍ അതിലെ അലങ്കൊലതകള്‍ക്കിടയില്‍ നിന്നാണ് ആ മൊബൈല്‍ ഫോണ്‍ എനിക്ക് കിട്ടിയത്. എന്റെ പഴയ ഫോണ്‍. അതിലെ പഴയ മെസ്സജുകള്‍ നോട്ടുകള്‍  എന്റെ അടുത്ത് നിന്ന് അകന്നു പോയ കുറെ പേരുകള്‍ ഇവയെല്ലാം ആ രാത്രിയിലെ എന്റെ കാപ്പിയില്‍ പോയ കാലത്തിന്റെ പഴയ മണം ചേര്‍ക്കുമെന്ന കാരണം കൊണ്ടാണ്  ഞാനതിനെ ചാര്‍ജിങ്ങിനായി വച്ചത്. പഴയ ചാറ്റുകള്‍ മെസ്സജുകള്‍ ഇമെയിലുകള്‍ ഇവയെല്ലാം വായിച്ചു നോക്കുക എന്നത് എന്റെ ഒരു ഹോബിയാണ് നമുക്ക് നമ്മളെ തന്നെ തിരിച്ചറിയാന്‍  ചിലപ്പോള്‍ അത് വഴി സാധിച്ചേക്കും.

രാത്രി ഭക്ഷണത്തിനു ശേഷമാണ് ഞാന്‍ അത് ഓണ്‍ ചെയ്തത്. പഴയ മെസ്സേജുകള്‍ . കുറിപ്പുകള്‍, ഓര്‍മ്മപ്പെടുത്തലുകള്‍ ഞാന്‍ അതിലൂടെയെല്ലാം കടന്നുപോയി. കടന്നുപോയ ദിവസങ്ങളെ പുനര്‍സൃഷ്ട്ടിക്കുവാന്‍ അതിന്റെ ഓര്‍മ്മകളില്‍ കൂടിയുള്ള സഞ്ചാരം വഴി മാത്രമേ സാധിക്കൂ. ഞാനും നടന്നു ഒരു വര്‍ഷം പിന്നിലേക്ക്.  ആ തിരിഞ്ഞു നടത്തത്തിനിടയില്‍ ഫോണ്‍ ശബ്ദിച്ചു. ഒരു റീമൈന്‍ഡര്‍. 

” in the remembrance of a beautiful day ” – jyo. 

“ആ മനോഹര ദിവസത്തിന്റെ ഓര്‍മ്മയ്ക്ക്‌ ” – ജ്യോ

യെസ് യെസ്. എന്റെ ഓര്‍മ്മയിലെത്തി ഒരുപാട് കഥകള്‍ പറഞ്ഞ് നേരം വെളുപ്പിച്ച ഒരു രാത്രി. ആ രാത്രി കഴിഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നു.
ഞാന്‍ ഫോണിലെ ജ്യോയുടെ മെസ്സേജുകള്‍ക്കായി തിരഞ്ഞു. 

ഡിസംബര്‍ 24 നാണ് ലാസ്റ്റ് മെസ്സേജ്.. ” Hello dear this is ma last night in cochin. nale mrng flight nu njan pokum. eni oru varavu undo ennariyilla. bye bye dearest frnd. “

ഡിസംബര്‍ 12 നു ഒരു മെസ്സേജല്ല മെസ്സേജ് വഴിയുള്ള ദീര്‍ഘനേരസംഭാഷണം. പലതും ഒരു നേര്‍ത്ത രേഖ പോലെ ഓര്‍മ്മയിലെവിടെയോ ഉണ്ട്. ഡയറിയില്‍ കുറച്ചു കൂടി വ്യക്തമായി എഴുതി കാണും. ഞാന്‍ പഴയ ഡയറികള്‍ക്കിടയില്‍ നിന്നും അത് കണ്ടെടുത്തു. ആ പഴയ അക്ഷരങ്ങള്‍ വൃത്തിയില്ലാതെ എന്നെ നോക്കി പല്ലിളിച്ചു.

ഡിസംബര്‍ 24  ആണ് ആദ്യം നോക്കിയത്. അവസാനത്തെ പാരഗ്രാഫില്‍ മാത്രമാണ് ജ്യോയെ കുറിച്ച് എഴുതിയിട്ടുള്ളത്.

“കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ജ്യോ എന്നോട് കുറെ നേരം ചാറ്റ് ചെയ്തു. ഒരു പാട് കാര്യങ്ങള്‍ പറയാതെ പറഞ്ഞ് അവള്‍ പോവുകയാണ്. അവളെ പോലെ ഒരു ഫ്രണ്ടിനെ ലൈഫില്‍ ഇനി കാണുമോ എന്നറിയില്ല. അവള്‍ നാളെ പോവുകയാണ്. ഹാപ്പി ജേര്‍ണി മൈ ഡിയര്‍ ഫ്രണ്ട്.”

ആ കുറിപ്പ് അവിടെ അവസാനിച്ചു, ഞാന്‍ ഡയറിയുടെ താളുകള്‍ പുറകോട്ടു മറിച്ചു. ഡിസംബര്‍ 19 , ഡിസംബര്‍ 8  , നവംബര്‍ 24  ,

ഒക്ടോബര്‍ 21.  അന്നാണ് ഞാന്‍ അവളെ ആദ്യമായി കണ്ടത്.
“ഇന്ന് മുഖ്യമന്ത്രിയെ പ്രതിപക്ഷ പാര്‍ട്ടിക്കാര്‍ തടയുന്നതിനാല്‍ റോഡ്‌ ബ്ലോക്ക്‌ ആയിരുന്നു. നടന്നാണ് ഓഫീസില്‍ പോയത്.  ഓഫീസ് വാക്കിന്റെ ഇടയില്‍ ഞാന്‍ ജോമ്യ എന്ന പെണ്‍കുട്ടിയെ പരിചയപെട്ടു.  അവളും ജോലി ചെയ്യുന്നത് സൈബര്‍ പാര്‍ക്കിലാണ്. ഇന്ത്യന്‍ പുരാണങ്ങളെ കുറിച്ച് ഗവേഷണം നടത്താന്‍ ഇന്ത്യയിലേക്ക് വന്ന ഒരു പാതി മലയാളി പെണ്‍കുട്ടി. ഇവിടത്തെ ജീവിത ചിലവുകള്‍ക്കാവശ്യമായ പണം കണ്ടെത്തുന്നതിനു വേണ്ടി ,മാത്രം ഒരു കാള്‍ സെന്റെറില്‍ ജോലി ചെയ്യുന്നു.   നൈസ് ചാറ്റ്.  നൈസ് പേഴ്സണാലിറ്റി. “

റോഡിലൂടെ കൂട്ടം കൂട്ടമായി നടന്നു പോകുന്നതിന്റെ ഇടയില്‍ അവളാണ് ആദ്യം എന്നോട് വന്നു സംസാരിച്ചത്. അത് പോലെയൊരു ദിവസം എല്ലാവരും സംസാരിക്കാന്‍ സാധ്യതയുള്ള വിഷയങ്ങളില്‍ കൂടി തന്നെയാണ് ഞങ്ങളും സംസാരം ആരംഭിച്ചത്. രാഷ്ട്രിയ പാര്‍ട്ടികളെ കുറ്റം പറഞ്ഞു കൊണ്ട്, ഓഫീസില്‍ അത്യാവശ്യമായി എത്തിയില്ലെങ്കില്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ വിവരിച്ചു കൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ പരസ്പരം പങ്ക് വച്ചു.

ഞാന്‍ ഡയറിയുടെ പേജുകള്‍ പിന്നെയും മറിച്ചു. 

ഒക്ടോബര്‍ 25
” ഇന്ന് ഞാന്‍ വീണ്ടും ജോമ്യയെ കണ്ടു. റോഡില്‍ വച്ചല്ല ബസ്സില്‍ വച്ച്.  കുറച്ചു സമയം സംസാരിച്ചു. ഈ പെണ്‍കുട്ടികള്‍ക്ക് ഒരു പ്രത്യേകതയുണ്ട് അവര്‍ എന്നും ഒരേ ബസില്‍ മാത്രമേ ഓഫീസിലേക്ക് പോകു. സത്യമാണോ എന്നറിയില്ല. എന്റെ കണ്ടെത്തലാണ്. “

കൃത്യനിഷ്ടയില്ലാത്ത എന്റെ ജീവിതം പിന്നെ ഒരിക്കലും എന്നെ അവളുടെ സ്ഥിരം ബസില്‍ പോകാന്‍ അനുവദിച്ചില്ല.

അക്ഷരങ്ങളിലൂടെ ഓട്ടപ്രദക്ഷിണം തുടര്‍ന്നു. 

ഒക്ടോബര്‍ 31
സൈനുലിന്റെ  കൂടെ  ഫോര്‍ട്ട്‌ കൊച്ചിയില്‍ പോകാന്‍ തീരുമാനിച്ച ഞായറാഴ്ച.   ബോട്ട് ജെട്ടിയില്‍ വച്ച് വീണ്ടും അവളെ കണ്ടു. സൈക്കിള്‍ കറക്കത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അവള്‍ക്കും എന്നോടൊപ്പം വരാന്‍ താല്പര്യമായി. മനോഹരമായ ഒരു കായല്‍ യാത്ര. ഫോര്‍ട്ട്‌ കൊച്ചിയില്‍ സൈനുല്‍ എന്നെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അവന്റെ കൂട്ടത്തിലേക്ക് ഒരാളെ കൂടി കിട്ടിയ സന്തോഷം അവന്റെ മുഖത്തു ഉണ്ടായിരുന്നു. ഞങ്ങള്‍ സൈക്കിളില്‍ കുറെ കറങ്ങി. ബീച്ചില്‍ കൂടി പോയ ശേഷം ഞങ്ങള്‍ മടങ്ങി. രണ്ടു ദിശകളിലെക്കുമുള്ള ബോട്ട് യാത്രയ്ക്കിടെ ഞങ്ങള്‍ ഒരു പാട് സംസാരിച്ചു. സാഹിത്യം, സിനിമ,  ഇന്ത്യന്‍ പുരാണങ്ങള്‍ അങ്ങനെ പലതും.  ജ്യോമിയോടൊപ്പം ഞാന്‍ അവളുടെ അപ്പാര്‍ട്ട്മെന്റിന്റെ വാതിക്കല്‍ വരെ പോയി. എനിക്ക് അവളുടെ ഫോണ്‍ നമ്പര്‍ തന്നു. ശുഭ രാത്രി !!!

സൈനുലിന്റെ  നിര്‍ബന്ധമാണ്‌ മാസത്തിലെ ഒരു ഞായറാഴ്ചയെങ്കിലും ഫോര്‍ട്ട്‌ കൊച്ചിയില്‍ പോയി സൈക്കിള്‍ വാടകയ്ക്ക് എടുത്ത് ചുറ്റിയടിക്കണം എന്നത്. ഞാനും അവനും ഒരേ കോളേജില്‍ ഒരേ ക്ലാസില്‍ പഠിച്ചവരാണ്. അവനെ സംബന്ധിച്ചിടത്തോളം ജീവിതം ഒരു നേര്‍വഴിയാണ്. അതില്‍ യാതൊരു തടസങ്ങളും ഇല്ല. 

ഡയറിയുമായി ഞാന്‍ പുറത്തേക്ക് നടന്നു. എനിക്ക് ഓര്‍മ്മയുണ്ട് ബോട്ടിന്റെ ജാലകത്തിന്റെ അരികിലായി ഞങ്ങള്‍ ഇരുന്നത്. ബോട്ടിന്റെ ഇരമ്പത്തെയും ഹോണിനെയും മറികടന്നു കൊണ്ട് അവളുമായി വാതോരാതെ സംസാരിച്ചത് മനപൂര്‍വ്വം എന്റെയും അവളുടെയും ഇടയില്‍ ഞാന്‍ തീര്‍ത്ത അകലത്തെ കായലിലൂടെ കടന്നു പോയ ഒരു കപ്പല്‍ സൃഷ്ടിച്ച അല മായച്ചു കളഞ്ഞത്.
“ലെറ്റ്‌ മി ബി യുവര്‍ ഫ്രണ്ട്,”  അവളുടെ പേരില്‍ ആ ഫോണില്‍ വന്ന ആദ്യത്തെ മെസ്സേജ്. രണ്ടോ മുന്നോ തവണ മാത്രമേ എസ്.എം.എസ് വഴി ഞാന്‍ അവളോട്‌ സംസാരിച്ചിട്ടുള്ളൂ. ടെക്സ്റ്റിങ്ങ് എന്നാണ് അവള്‍ അതിനു പറയുക.  പക്ഷെ ആഴ്ചയില്‍ ഒരിക്കലെങ്കിലും അവള്‍ എന്നെ വിളിക്കാറുണ്ടായിരുന്നു. 

ഞാനാ പഴയ ഫോണിന്റെ ഇന്‍ബോക്സിലൂടെ ജ്യോ എന്ന പേര് തേടിയലഞ്ഞു, പലപ്പോഴായി വന്ന സുഖാന്വേഷണങ്ങള്‍,  ആശംസകള്‍, പരക്കെ അയക്കപെടുന്ന തമാശകളും തത്വങ്ങളും ഇത്രയൊക്കെയാണ് കൂടുതലായി ഉള്ളത് അവളുടെതെന്ന പേരില്‍ ആ പഴയ ഇന്‍ബോക്സില്‍. 
” Fortcochi Trip?? ” നവംബര്‍ 13 നു വന്ന മെസ്സേജ്. കൃത്യമായി പറഞ്ഞാല്‍ ആ സന്ദേശം വന്നിട്ട് ഒരു വര്‍ഷം തികഞ്ഞിരിക്കുന്നു. നവംബറിലെ തണുപ്പുള്ള ഒരു പ്രഭാതമായിരുന്നു അന്ന്. ഞാന്‍ ഡയറിയിലെ നവംബര്‍ പതിമൂന്നിന്റെ പേജിലെത്തി.  പതിമൂന്നിന്റെയും പതിനാലിന്റെയും ചേര്‍ത്ത് പതിനാലിന്റെ പേജിലാണ് എഴുതിയിരിക്കുന്നത്.

നവംബര്‍ 14 ( for 13 )
ഇന്നലെ നല്ല തണുപ്പുണ്ടായിരുന്നു. ഫോര്‍ട്ട്‌ കൊച്ചിയില്‍ പോകണം എന്ന് പറഞ്ഞ് ജ്യോയുടെ മെസ്സേജ് വന്നു, സൈനുല്‍ വരുമെന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാന്‍ പുറപ്പെട്ടത്. ബോട്ട് ജെട്ടിയില്‍ വരാമെന്ന് പറഞ്ഞ അവന്‍ വന്നില്ല. ഫോര്‍ട്ട്‌ കൊച്ചി ട്രിപ്പിനു പകരം ഞങ്ങള്‍ ചെറിയ ഒരു ഈവിനിംഗ് വാക്ക് നടത്തി. ബോട്ട് ജെട്ടി മുതല്‍ മാവേലിപുരത്തുള്ള ജ്യോയുടെ അപ്പാര്‍ട്ട്മെന്റ് വരെ. അത് അവളുടെ പുതിയ താമസസ്ഥലം ആണ്. എന്നെ അവളുടെ വീട് കാണിക്കാതെ വിടില്ല എന്ന രീതിയില്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ സമ്മതിച്ചു കൊടുത്തു. മൂന്ന്‍ മണിക്കൂര്‍ ഞങ്ങള്‍ നടന്നു. നടത്തത്തിന്റെ ആദ്യ പകുതിയില്‍ അവള്‍ എന്നോട് കുറെ കഥകള്‍ പറഞ്ഞു.  രണ്ടാം പകുതി എന്റെ സ്വന്തമായിരുന്നു. രാമനും കൃഷണനും അടങ്ങുന്ന എനിക്ക് അറിയാവുന്ന പുരാണ കഥകള്‍ മുതല്‍ ലിവിംഗ് ടുഗേതര്‍ വരെ ഉള്‍പ്പെട്ട സംസാരം. സംസാരത്തിനോടുവില്‍ അവളുടെ പ്രൊജക്റ്റില്‍ ഞാന്‍ ചില സഹായങ്ങള്‍ ചെയ്തു കൊടുക്കുമോ എന്ന് എന്നോട് ചോദിച്ചു. എല്ലാവരോടും പറയുന്ന പോലെ ഞാന്‍ യെസ് എന്ന് തന്നെ പറഞ്ഞു.  എട്ടു മണിയോടെ ഞങ്ങള്‍ അവളുടെ വീട്ടില്‍ എത്തി.  തുറന്ന മനസുമായി സംസാരിക്കാനും കേള്‍ക്കാനും തയ്യാറായി ഒരാള്‍ ഒരു രാത്രി നിങ്ങളുടെ കൂടെയുണ്ടെങ്കില്‍  ആ രാത്രി നിങ്ങള്‍ക്ക് ഉറങ്ങി തീര്‍ക്കാനുള്ളതല്ല.  Cnt last Page.”

എന്റെ ഡയറിയെഴുത്ത്ജീവിതത്തിലെ ആദ്യ അനുഭവമാണ് ഇത്. ഡയറിതാള് മതിയാകാതെ വേറെ പേപ്പറില്‍ എഴുതേണ്ടി വരിക. എന്റെ ഒരു ദിവസം ഒരു കഥ പോലെയോ അലെങ്കില്‍ സ്വപ്നം പോലെയോ എഴുതി വെക്കേണ്ടി വരിക. എഴുതി കഴിഞ്ഞിട്ട് പിന്നെ ഞാന്‍ ഇതൊന്നും വായിച്ചിട്ടില്ല അത് കൊണ്ടാവണം അവസാനത്തെ കൂട്ടി ചേര്‍ക്കപ്പെട്ട പേജിലെ അക്ഷരങ്ങളെ വായിക്കാന്‍ മനസിനിത്ര കൊതി.

സുന്ദര രാത്രി.
ഞാന്‍ ആദ്യമായിട്ടാണ് പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ പോകുന്നത്. പ്രധാന്‍ റോഡില്‍ നിന്നും വിട്ടു മാറിയാണ് ആ കെട്ടിടം. അതിന്റെ മൂന്നാമത്തെ നിലയിലാണ് ജ്യോയുടെ പുതിയ വീട്.  ഞാന്‍ പ്രതീക്ഷിച്ച അച്ചടക്കം ഇല്ലെങ്കിലും ഒരു വിധം അടുക്കും ചിട്ടയും ആ വീട്ടില്‍ ഉണ്ടായിരുന്നു. 
“അരുണ്‍ ഇരിക്ക്.” അവള്‍ അകത്തേക്ക് പോയി. തണുത്ത വെള്ളവുമായി തിരിച്ചു വന്നു.
അവള്‍ ഒരു വാതില്‍ തുറന്നു. 

“നമുക്ക് അവിടെ ഇരിക്കാം.” വരാന്തയിലേക്ക് എന്നെ ക്ഷണിച്ചു. 

 ലാപ്‌ടോപുമായി അവള്‍ എന്റെ എതിരെ വന്നിരുന്നു. അങ്ങ് ദൂരെ തീപ്പെട്ടി കൂടുകള്‍ അടുക്കി  വച്ചത്  പോലെ കുറെ ഫ്ലാറ്റുകള്‍ പല വലിപ്പത്തിലും രൂപത്തിലും. പ്രധാന റോഡിലെ കടകളും റോഡ്‌ വശത്തുള്ള തട്ടുകടകളും മങ്ങിയ വെളിച്ചത്തിലും തെളിഞ്ഞു കാണാം. ഞാന്‍ എന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതിന്റെ കാഴ്ച ശക്തി മതിയാവില്ല ആ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍. 

“സ്റ്റോറി ഓഫ് കര്‍ണ്ണ. ” അതാണ് അവള്‍ക്ക് വേണ്ടതത്രെ.

ഞാന്‍ മഹാഭാരതത്തിലെ ഏറ്റവും നിര്‍ഭാഗ്യവാനായ ആ കഥാപത്രത്തെ കുറിച്ച് പറഞ്ഞു തുടങ്ങി.  ആയിരം കവചങ്ങളുമായി പിറന്ന സഹസ്രകവചന്റെയടുത്തു നിന്നും തുടങ്ങി എല്ലാം നഷ്ടപ്പെട്ട് യുദ്ധഭൂമിയില്‍ തന്നെക്കാള്‍ കഴിവ് കുറഞ്ഞ അര്‍ജുനന്റെ ബാണമേറ്റ്‌ നിലം പതിച്ച കര്‍ണന്റെ അവസാന നിമിഷം വരെ പറഞ്ഞു തീര്‍ത്തു. 

അവള്‍ ശ്രദ്ധിച്ചോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല.  പക്ഷെ അത്ര പരിചയമില്ലാത്ത ഒരു ആണിനെ രാത്രി വീട്ടില്‍ കയറ്റിയിരുത്തി തന്റെ പ്രൊജക്റ്റിനു വേണ്ട കാര്യങ്ങള്‍ മനസിലാക്കാന്‍ കാണിച്ച സാമര്‍ത്ഥ്യം എനിക്കിഷ്ടമായി.

” അരുണ്‍ നമുക്ക് ഇനി ഫുഡ്‌ കഴിച്ചിട്ടാവാം..”  അവള്‍ പറഞ്ഞു

” ജ്യോ, നമുക്ക് ആ തട്ട്കടയില്‍ പോയി കഴിക്കാം.”

” തട്ട് കടയിലോ ??” 

” കഴിച്ചിട്ടുണ്ടോ തട്ട് ദോശ.” ഞാന്‍ ചോദിച്ചു.

” നോ ” – അവള്‍.

“എങ്കില്‍ വാ. കൊച്ചിയില്‍ വന്നിട്ട് തട്ട് ദോശ കഴിക്കാതെ പോകണ്ട. ”  ഞാന്‍ പറഞ്ഞു.

രാത്രി എട്ടു മണിക്ക് പോലും പലരും പിറകെ വന്നു ശല്യം ചെയ്ത കാര്യങ്ങള്‍ തട്ട്കടയിലേക്ക് നടക്കുന്ന വഴി അവള്‍ എന്നോട് പറഞ്ഞു.  ഞാന്‍ വെറുതെ ചിരിച്ചു. ഞാനും കൂടി ഉള്‍പ്പെട്ട ഈ നാട്ടിലെ പുരുഷവര്‍ഗത്തെയോര്‍ത്ത് എനിക്ക് ലജ്ജ തോന്നി.

അന്ന് ആദ്യമായി അവള്‍ തട്ട്ദോശ കഴിച്ചു. അത് കഴിഞ്ഞ് ഞങ്ങള്‍ നടക്കാനിറങ്ങി. നല്ല നിലാവുണ്ടായിരുന്നു. ഇളം തണുപ്പും. പേടിയേതുമില്ലാതെ അവള്‍ ആ വഴിയിലൂടെ നടന്നു. പേടി മുഴുവന്‍ എനിക്കായിരുന്നു.

” ഭാരത കഥയില്‍ എനിക്ക് ഏറ്റവും ഇഷ്ടം ഈ കര്‍ണ്ണനെയാണ്. പണ്ടൊരിക്കല്‍ അമ്മ എന്റെ ജാതകം നോക്കി വന്നപ്പോ പറഞ്ഞു; എനിക്ക് കര്‍ണ്ണന്റെ യോഗമാണ് എന്ന്. ഒരു അറിവും ആവശ്യമുള്ള സമയത്ത് ഉപകാരപെടില്ല. ” ഞാന്‍ പറഞ്ഞു.

” ഞാന്‍ നേരത്തെ പറഞ്ഞില്ലേ അരുണ്‍ എന്റെ കഥ. ആരുമില്ലടൊ എനിക്കവിടെ. കാന്‍സര്‍ രോഗിയാണ് അമ്മ എന്നറിഞ്ഞ നിമിഷം അച്ഛന്‍ ജീവിതം കളയാനില്ല എന്ന ആദര്‍ശം പറഞ്ഞ് കൂട്ടുകാരിയോടൊപ്പം പോയി. ദാറ്റ്സ് ദേര്‍ കള്‍ച്ചര്‍. ഇനിയിപ്പോ അവിടെ ചെന്നാല്‍ കാണാം എന്റെ ബോയ്‌ ഫ്രണ്ട് എന്ന് പറഞ്ഞു നടന്നവന്‍ വേറെ ഒരുത്തിയുടെ കൂടെ.” അവളുടെ ശബ്ദത്തിലെ വ്യത്യാസം ഞാന്‍ തിരിച്ചറിഞ്ഞു.

” ഹേ ലിവ് ഇറ്റ്‌ ജ്യോ. ലെറ്റ്‌ അസ്‌ ടോക്ക് സംതിംഗ് ഇന്റര്‍സ്റ്റിംഗ്.” അവളുടെ മൂഡ്‌ മാറ്റാനായി ഞാന്‍ പറഞ്ഞു.
“യാ ഷുവര്‍.”

” അവിടെ ഏറ്റവും പോപ്പുലര്‍ ആയ നോവല്‍ ജെനര്‍ ഏതാ..” ഞാന്‍ ചോദിച്ചു.

” ഐ തിങ്ക്‌  റൊമാന്റിക്‌ സ്റ്റൊറീസ്.” അവള്‍ പറഞ്ഞു.

” ഓക്കേ.”

ആ വഴിയെ ഞങ്ങളുടെ സംസാരം നീണ്ടു പോയി. തിരിച്ചു വീട്ടിലേക്ക് പോകുന്ന വഴിക്ക് വീണ്ടും ഞങ്ങള്‍ ഒരു ചായ കുടിച്ചു. ആ രാത്രി അവള്‍ക്ക് ഇതു വരെ കാണാത്തവിധം പുതിയതായിരുന്നു.

“ജ്യോ ഇന്ന് എത്ര കിലോമീറ്റര്‍ നടന്നു എന്നറിയോ ??”

” എല്ലാ ക്ഷീണവും നമുക്ക് മാറ്റാമെന്നെ, അരുണ്‍ ടെറസിലേക്ക് പൊയ്ക്കോ, ദെ അത് വഴിയാ സ്റ്റെയര്‍.” ചൂണ്ടി കാണിച്ചു കൊണ്ട് അവള്‍ പറഞ്ഞു.

ടെറസ്സില്‍ കുറെ പൂച്ചട്ടികള്‍ ഉണ്ടായിരുന്നു. പിന്നെ നല്ല നിലാവും. അത് കൊണ്ട് തന്നെ നല്ല വെളിച്ചം. സമയം പന്ത്രണ്ടു മണി കഴിഞ്ഞിരിക്കുന്നു. അടുത്തുള്ള മറ്റൊരു ഫ്ലാറ്റിന്റെ വരാന്തയില്‍ ഒരു ബള്‍ബ്‌ വെറുതെ കത്തുന്നു.
കയ്യില്‍ രണ്ടു കുപ്പിയും ഒരു പുസ്തകവുമായി ജ്യോ കയറി വന്നു.

“എന്താ മോനെ അടുത്ത വല്ലേടത്തും ഗേള്‍സ് ഉണ്ടോന്നു മണം പിടിക്കുവാണോ??” അവള്‍ ചോദിച്ചു. 

“നല്ല നിലാവ്, തണുപ്പ്, റൊമാന്റിക്‌ മൂഡല്ലേ..” ഞാന്‍ കണ്ണിറുക്കി.

“സത്യം.” അവള്‍ ചിരിച്ചു.

” ഇതെന്തായിത് ?? ” 

“ബിയര്‍  കാള്‍സ്ബെര്‍ഗ്. കഴിക്കില്ലേ ??” എന്റെ ചോദ്യത്തിനു മറുപടിയായി അവള്‍ ചോദിച്ചു.

“പിന്നെ; ധാരാളം…” ഞാന്‍ ചിരിച്ചു. അവളും.

“ആന്‍ ദിസ്‌ ഈസ്‌ സ്പെഷ്യല്‍.  ടുലൈറ്റ് ദി നോവല്‍. ” അവള്‍ പുസ്തകം ഉയര്‍ത്തി കാട്ടി.

ബെല്ലയുടെയും മനുഷ്യനല്ലാത്ത കാമുകന്‍ എഡ്വേര്‍ഡിന്റെയും പ്രണയഗാഥ. 
ചെടിചട്ടികളുടെ ഒരു വശത്തായി ടെറസ്സിന്റെ ഒരു മൂലയില്‍ പാതി ചുവരില്‍ ചാരി  ഞങ്ങള്‍ ഇരുന്നു.  അവള്‍ ബിയര്‍ കുപ്പികള്‍ രണ്ടും തുറന്നു.  ഒപ്പം പുസ്തകവും. ചീയേര്‍സ് പറഞ്ഞ് ആദ്യ കവിള്‍ അകത്താക്കിയ ശേഷം അവള്‍ പതിഞ്ഞ ശബ്ദത്തില്‍ വായിച്ചു തുടങ്ങി. ബിയറിന്റെ ചെറിയ ലഹരിക്കും രാത്രിയുടെ ഇളം തണുപ്പിനുമൊപ്പം ആ പ്രണയകഥയും എന്റെ ഉള്ളിലേക്ക് അരിച്ചു കയറി തുടങ്ങി. കുറെ നേരത്തെ വായനയ്ക്ക് ശേഷം അവള്‍ നിര്‍ത്തി.

“അരുണ്‍  ഐ വാണ്ട്‌ ടു ടോക്ക് ടോ യു.”

“യെസ്”

” ഞാനിപ്പോ ബെല്ലയെ പോലെയാണ്. ആന്‍ഡ്‌ യു ആര്‍ മൈ കുള്ളന്‍.” അവള്‍ എന്റെ കണ്ണില്‍ തന്നെ നോക്കി പറഞ്ഞു.

യു ആര്‍ ഓസം ജ്യോ. ഞാന്‍ മനസ്സില്‍ പറഞ്ഞു. ജീവിതത്തില്‍ ആദ്യമായി ഒരു പെണ്‍കുട്ടി എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞിരിക്കുന്നു.  എന്ത് തന്നെയായാലും അതിനായി അവള്‍ സൃഷ്ട്ടിച്ച ഒരു അന്തരീക്ഷം മനോഹരം ഒരു സ്വപ്നം പോലെ. ഞാന്‍ ഇതു അവളോട്‌ പറഞ്ഞു.

“ജ്യോ ഐ ആം ഓണേര്‍ഡ്…”

“കഥയിലെ കുള്ളനെ പോലെ എനിക്കും മനുഷ്യരൂപം മാത്രമേ ഉള്ളു. പല രീതിയിലും തകര്‍ന്നു കിടക്കുന്നവനാണ് ഞാന്‍.”

” ഇവിടുന്നു പോയാല്‍ മൂന്ന്‍ വര്‍ഷത്തിനുള്ളില്‍ ഞാന്‍ തിരിച്ചു വരും. അപ്പോഴേക്കും നീ ശരിക്കും മനുഷ്യനായാല്‍ മതി.” അവള്‍ എന്റെ തോളില്‍ തല ചായ്ച്ചു. അരികില്‍ വച്ച എന്റെ ഫോണില്‍ എഴുതി ” in the remembrance of a beautiful day ” – jyo.  

അവള്‍ നിലത്തു വച്ച പുസ്തകം ഞാന്‍ കയ്യിലെടുത്തു. അവള്‍ നിര്‍ത്തിയിടത്തു നിന്നും വായിക്കാനാരംഭിച്ചു.

ഡയറിയില്‍ ഒട്ടിച്ചു ചേര്‍ത്ത ആ കടലാസ്സില്‍ അത്രയേ എഴുതിയിട്ടുള്ളൂ. എനിക്ക് ഓര്‍മ്മയുണ്ട്. അന്ന് രാവിലെ അവളുടെ വീട്ടില്‍ നിന്ന് ഇറങ്ങിയ ശേഷം പിന്നെ ഞാന്‍ കണ്ടിട്ടില്ല അവളെ. ഏകദേശം ഇരുപത് ദിവസത്തിനു ശേഷം അവള്‍ കൊച്ചി വിട്ടു.

ഡയറി അടച്ചു വച്ച് ഞാന്‍ എന്റെ കാപ്പിക്കപ്പ് തിരഞ്ഞു. കാപ്പി തണുത്തു പോയിരിക്കുന്നു. നാവിലേക്ക് ചേര്‍ത്തപ്പോള്‍ കാള്‍സ്ബെര്‍ഗിന്റെ രുചി. ഓര്‍മ്മകള്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു എന്റെ കാപ്പിയില്‍. ധൃതിയില്‍ അത് കുടിച്ചു തീര്‍ക്കുമ്പോള്‍ ഇരുണ്ട കമ്പളത്തിനുള്ളില്‍ പ്രകൃതിയുടെ ഉറക്കം മധ്യവയസ്സിലേക്ക് കടന്നിരുന്നു. 

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>