മലേഷ്യന്‍ മണ്ണില്‍….. – Part 4

KLIA Ekspres മണിക്കൂറില്‍ നൂറ്റി അറുപത് കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ആ ബുള്ളറ്റ് ട്രെയിനില്‍ മടക്കയാത്രയ്ക്കായി എയര്‍പോര്‍ട്ടിലേക്ക് കുതിക്കുമ്പോള്‍ മനസ്സില്‍ പറഞ്ഞു കണ്ടു മതിയായിട്ടില്ല ആ നഗരത്തെ.
ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ കോലാലംപൂര്‍ നഗരവും പരിചയപെട്ട മനുഷ്യരും മനസിലും ഫേസ്ബുക്കിലുമൊക്കെയായി സ്ഥാനം നേടിയതു കൊണ്ടാവണം നേരിയ സങ്കടത്തോടെയാണ്‌ അവസാന ദിവസം ഉണര്‍ന്നെഴുന്നേറ്റത്‌. അക്വേറിയവും പെട്രോണാസ്, കെ.എല്‍ ടവറുകളും ബട്ടൂ കേവും സണ്‍വെ ലഗൂണ്‍ പാര്‍ക്കും ഒന്നു രണ്ടു പാര്‍ക്കുകളും പിന്നെ അവസാനിക്കാത്ത നഗര സൗന്ദര്യവും അത്രയുമൊക്കെ കണ്ടുള്ളൂ പിന്നെയും കിടക്കുകയാണ് ലങ്കാവേയും പുത്രജയയും ബേര്‍ഡ് പാര്‍ക്കും തുടങ്ങി തീരുമാനിച്ചുറച്ച് വന്നിട്ടും കാണാന്‍ കഴിയാതെ പോയ ജെന്റിംഗ് വരെ.
അവസാന ദിവസത്തെ യാത്ര ചൈനടൌണിലേക്കായിരുന്നു. നാട്ടിലേക്ക് മടങ്ങുമ്പോള്‍ യാത്രയുടെ ഓര്‍മ്മകള്‍ക്ക് ഉത്തേജനം നല്‍കാന്‍ എന്തെങ്കിലുമോന്ന്‍ വാങ്ങണം അതാണ് ഉദ്ദേശം. പോകുന്ന വഴി മജിദ്‌ ഇന്ത്യയില്‍ ചെന്നു. വെറുതെയോന്ന്‍ കറങ്ങി. കുറച്ചു ചോക്ലേറ്റ്സ് വാങ്ങി. ചൈന ടൌണിലേക്ക് നടക്കുന്നതിനിടെ ഒന്ന് രണ്ട് എക്സിബിഷന്‍സും ഒരു ചെറിയ മ്യുസിയവും കണ്ടു. പിന്നെ ചൈനടൌണില്‍ നിന്ന്‍ കെ.എല്‍ ടവറിന്റെയും പെട്രോണാസിന്റെയും ചെറു മോഡലുകള്‍ വാങ്ങി ബാഗില്‍ വച്ചു. പിന്നെ ടാക്സിയില്‍ ഹോട്ടലിലേക്ക് മടക്കം. ഹോട്ടലിലെ വിയറ്റ്നാംകാരന്‍ റൂം ബോയ്‌, ടാക്സി അറേഞ്ച് ചെയ്തു തന്നിരുന്ന മലേഷ്യക്കാരന്‍ ട്രാവല്‍ എജെന്റ് മുഹമ്മദ്‌. രണ്ടു പേരോടും വീണ്ടും കാണാം എന്ന യാത്രാമൊഴിയോടെ യാത്ര പറഞ്ഞിറങ്ങി.
KLIA Ekspres കെ.എല്‍ സെന്‍ട്രലില്‍ നിന്നും എയര്‍പോര്‍ട്ടിലേക്കുള്ള അതിവേഗ ട്രെയിനാണ്. ഈ നഗരത്തില്‍ വന്ന ഒരിക്കലും നഷ്ടപെടുത്താന്‍ പാടില്ലാത്ത യാത്രാനുഭവം. ഞാന്‍ മനസിലോര്‍ത്തു; കഴിഞ്ഞ ദിവസങ്ങള്‍, സഞ്ചരിച്ച വഴികള്‍, മറക്കാതെ സൂക്ഷിച്ച മുഖങ്ങള്‍, അങ്ങനെ പലതും, ഒടുവില്‍ എഫ്.ബിയില്‍ പോസ്റ്റ്‌ ചെയ്യാനുള്ള കോലാലംപൂര്‍ സൈന്‍ ഓഫ്‌ പോസ്റ്റ്‌ വരെ.
സണ്‍വെ ലഗൂണ്‍ പാര്‍ക്ക്‌ കുറച്ചു കൂടി വലിയ ഒരു വാട്ടര്‍തീം പാര്‍ക്ക്‌ എന്നതിനപ്പുറം ഒന്നും ഓര്‍മ്മിക്കാന്‍ നല്‍കിയില്ല. ഫെലിക്സിനു ബഞ്ചിജമ്പ് എന്ന സാഹസം കാണിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നെങ്കിലും ആ കലാപരിപാടി അവര്‍ നിര്‍ത്തി വച്ചതിനാല്‍ ചെയ്യാന്‍ സാധിച്ചില്ല.
കെ.എല്‍.സി.സി അക്വേറിയവും കെ.എല്‍ ടവറും തിടുക്കത്തില്‍ കണ്ടു തീര്‍ക്കുകയായിരുന്നു.
നന്ദി പറയേണ്ട പേരുകള്‍ ഞാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. കിം, ജോര്‍ജ്, സൗദി അറേബ്യക്കാരന്‍ അബ്ദുള്ള, ട്രാവല്‍ എജെന്റ്. പാര്‍ട്ടി നൈറ്റില്‍ ഫെലിക്സിനൊപ്പം ഡാന്‍സ് ചെയ്ത് രസിപ്പിച്ചവര്‍ അങ്ങനെ കുറെ പേര്‍. ഇരുപത്തിയെട്ട് മിനുട്ട് കൊണ്ട് എയര്‍പോര്‍ട്ടില്‍ എത്തിയിരിക്കുന്നു. ഞങ്ങള്‍ അകത്തേക്ക് നടന്നു. വന്നിറങ്ങിയ ദിവസമൊന്നു കണ്ടതാണെങ്കിലും ഒന്നുകൂടി കാണാന്‍ മാത്രം മനോഹരമാണ് ക്ലിയ 2.
ചെക്കിംഗ് തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളതിനാലും ബാഗും തൂക്കിയുള്ള നടപ്പ് മടുത്തതിനാലും ഒരിടത്ത് ഇരുന്നപ്പോഴാണ് അയാള്‍ ഞങ്ങളുടെ അടുത്തേക്ക് വന്നത്. ഞങ്ങളുടെ സംസാരം കേട്ടിട്ടാവണം അയാള്‍ ചോദിച്ചു – ”  മലയാളി ആണല്ലേ “
അതെ.
ലെബനനില്‍ ജോലി ചെയ്യുന്ന മാവേലിക്കരക്കാരന്‍ പാവം മനുഷ്യന്‍. കാലാവധി തീര്‍ന്നതിനാല്‍ പുതുക്കാന്‍ വേണ്ടി മദിരാശിയിലേക്ക് അയച്ച പിതാവിന്‍റെ പാസ്സ്പോര്‍ട്ട്‌ തിരിച്ചുവന്നില്ലെന്ന കാരണം കൊണ്ട് ജോലി തേടി പതിനേഴാം വയസില്‍ ബോംബയിലേക്കും തുടര്‍ന്ന്‍ ലെബനനിലെക്കും എത്തിപ്പെടെണ്ടി വന്ന അയാളുടെ ജീവിതകഥ ചുരുങ്ങിയ വാക്കുകളില്‍ അയാള്‍ പറഞ്ഞു തീര്‍ത്തു. പ്രതീക്ഷയുടെ തീരങ്ങള്‍ തേടിയുള്ള കപ്പല്‍ യാത്രയാണ് സത്യത്തില്‍ പല ജീവിതങ്ങളുമെന്ന് ഞാനോര്‍ത്തു. പിതാവിനു വേണ്ടിയും കുടുംബത്തിന് വേണ്ടിയും പേരറിയാത്ത നാട്ടിലേക്ക് യാത്ര ചെയ്ത ആ മനുഷ്യന്‍ ഗള്‍ഫിലുള്ള മകനോട് ആവശ്യപ്പെടുന്നത് സ്വന്തം നാട്ടില്‍ ജീവിക്കാനുമാണ്. കൊച്ചി എയര്‍പോര്‍ട്ടില്‍ കാത്തുനില്‍പ്പുണ്ട് അയാളുടെ കുടുംബം.
ഞങ്ങള്‍ക്ക് മുന്നില്‍ കുറച്ചകലെയായി നീണ്ടു കിടക്കുന്ന റണ്‍വേ വഴി മിനിട്ടുകളുടെ ഇടവേളകളില്‍ പറന്നുയരുന്ന വിമാനങ്ങളും ഞങ്ങളുടെ ഇടതുവശത്തുള്ള സ്മോക്കിംഗ് ഏരിയയില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ പറത്തി വിടുന്ന ലഹരിയുടെ പുക ചുരുളുകളും അനന്തതയില്‍ എവിടെയോ മറഞ്ഞു കൊണ്ടിരുന്നു. ഞാന്‍ ചിന്തിച്ചു എന്തുമാത്രം സ്വപ്നങ്ങളായിരിക്കും ഓരോ വിമാനത്തിലും ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത്.
ചെക്കിന്‍ കര്‍മ്മം പൂര്‍ത്തിയാക്കി ഫെലിക്സിനും മാവേലിക്കരക്കാരന്‍ ചേട്ടനുമൊപ്പം കാത്തിരിപ്പ് മുറിയിലേക്ക് നടക്കുമ്പോള്‍ മനസ്സില്‍ ചിന്തിച്ചുവച്ചത് ഞാന്‍ ഫേസ്ബുക്കിലേക്ക് പകര്‍ത്തി. terima kasih KL. എന്റെ മനം കവര്‍ന്ന നഗരമേ നിനക്ക് നന്ദി.

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>