Category Archives: പുറംകാഴ്ചകള്‍ - Page 5

വേഴാമ്പലിനെ തേടി…

” ഏറ്റവും കൂടുതൽ വേഴാമ്പലുള്ള സ്ഥലാണ് നെല്ലിയാമ്പതി അറിയോ നിനക്ക്…”
വിബിൻ ഭായ് ചോദിച്ചു.
” ആണല്ലേ…”
” അതെ…”
വിബിൻ ഭായിയുടെ ബുള്ളറ്റ് ഞങ്ങളുടെ സംസാരത്തിനും മീതെ ശബ്ദമുണ്ടാക്കി കൊണ്ട് ചെങ്കുത്തായ കയറ്റം കയറുകയായിരുന്നു അപ്പോൾ.

ഹൈക്കിങ് അസോസിയേഷൻ ഓഫ് ഇന്ത്യ നടത്തുന്ന നെല്ലിയാമ്പതിയിൽ ഒരു നൈറ്റ് ക്യാമ്പും ട്രെക്കിങ്ങും അടങ്ങുന്ന പ്രോഗ്രാമിനായുള്ള യാത്രയാണ്. ഞങ്ങൾക്ക് പുറമെ മുപ്പതിലധികം വരുന്ന ഒരു സംഘവുമുണ്ട് പിന്നാലെ.
നെല്ലിയാമ്പതി കേശവപാറയിൽ നിന്നായിരുന്നു പരിപാടിയുടെ തുടക്കം. ചെറിയ ഒരു നടത്തം, കേശവപാറ വ്യൂ പോയിന്റ് വഴി ഉൾക്കാട്ടിലേക്ക്. അവിടെ ഒരു വലിയ മര ചുവട്ടിൽ ആ ഇളം തണുപ്പിൽ
പരസ്പരം പരിചയപ്പെടൽ. ചെറു ചോദ്യങ്ങളായി തുടങ്ങിയ കുശാലന്വേഷണങ്ങൾ അവസാനമില്ലാതെ തുടർന്ന് പോകവേ രാജു ചേട്ടൻ ഊണിന്റെ കാര്യം ഓർമ്മിപ്പിച്ചു. നെല്ലിയാമ്പതി ടൗണിലേക്ക് പോകുന്ന വഴിയിലുള്ള ഐ. ടി. എൽ ഹോട്ടലിലായിരുന്നു ഉച്ചഭക്ഷണം ഏർപ്പാട് ചെയ്തിരുന്നത്. മീൻകറിയും മോരും രസവും അടങ്ങിയ രുചികരമായ ഭക്ഷണം വയർ നിറയെ കഴിച്ച് ഒരു ചെറിയ വിശ്രമത്തിന് ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

തേയിലയും കാപ്പിയും നിറഞ്ഞു നിൽക്കുന്ന വഴികൾ, തോട്ടം തൊഴിലാളികളുടെ കോളനികൾ, കുറെ ചെറിയ ചെറിയ വീടുകൾ, കാൻഡിഡ് ഫോട്ടോയ്ക്ക് വലിയ സാധ്യതയുള്ള ഒരുപാട് മുഖങ്ങൾ, ശരീരത്തെ പുൽകി കടന്നു പോകുന്ന തണുത്ത കാറ്റും.

വൈകുന്നേരം നാലുമണിയോടെ ഞങ്ങൾ പാടഗിരിയിലുള്ള ക്യാമ്പിലേക്ക് പ്രവേശിച്ചു. അതൊരു റിസോർട്ടാണ്. അല്ല ആയിരുന്നു. സ്വകാര്യ ഉടമസ്ഥതയിൽ നിന്ന് ഗവൺമെന്റ് ഏറ്റെടുത്തത്, അല്ലെങ്കിൽ ഉടമകൾ തമ്മിലുള്ള തർക്കപരിഹാരവും കാത്ത് കേസിൽ കിടക്കുന്നത്. ആ കെട്ടിടങ്ങൾ പ്രേതഭവനങ്ങളുടെ രൂപഭാവാധികളോടെ ഞങ്ങളെ സ്വാഗതം ചെയ്തു. പ്രധാന റോഡ് ചെന്നവസാനിക്കുന്ന ഒരു വലിയ മുറ്റം, അവിടെ നിന്ന് പല ദിശകളിലേക്കും നീണ്ടു കിടക്കുന്ന പാതകൾ, ആകാശം മുട്ടെ ഉയരമുള്ള മരങ്ങൾ, തുരുമ്പിച്ച ഇരുമ്പു ഗേറ്റ്, തൊട്ടപ്പുറത്തുള്ള ഒരു കാട്ടു ചോലയ്‌ക്ക് കുറുകെ നിർമ്മിച്ച കൈ വരികൾ പൊട്ടിയ പാലം. ഇതിനുമപ്പുറം അല്പം മാറി ഇരുട്ടിൽ കാട് അതിന്റെ വന്യത മനോഹരമായ ഫ്രെയിമുകൾ ഒരുക്കി വച്ചിരിക്കുന്നു. വേഴാമ്പലിനെയും തേടി ഞങ്ങൾ ആ കാട്ടു പാതയിലൂടെ നടക്കാനിറങ്ങി. ജീപ്പ് പോകാറുള്ള വഴിയാണ്. അധികം പഴക്കമില്ലാത്ത ആന പിണ്ടവും കണ്ടു അതെ വഴിയിൽ. ചുള്ളികമ്പുകൾ പെറുക്കി കൂട്ടി പ്ലാസ്റ്റിക് ചാക്കിന്റെ നൂലു കൊണ്ട് പാതയോരത്ത് ആരോ കെട്ടി വച്ചിരിക്കുന്നു. പുറം ലോകവുമായി അത് പോലൊരു നേരിയ നൂൽ ബന്ധം മാത്രമുള്ള മനുഷ്യർ അരികിൽ എവിടെയോ ഉണ്ടെന്നർഥം. കൂറ്റൻ തടികൾ വഴിയിൽ വീണു കിടക്കുന്നുണ്ട്. അതിനേക്കാൾ വലിയ മരങ്ങൾ കൂസലില്ലാതെ നിൽക്കുന്നതും കണ്ടു. മരങ്ങളിൽ വലിയ തേനീച്ചക്കൂടുകൾ. തത്തയെയും കാട്ടുകോഴിയെയും അണ്ണാനെയും കണ്ടു. പക്ഷെ അന്വേഷിച്ചു വന്ന വേഴാമ്പലിനെ മാത്രം കണ്ടില്ല. ഒരു കാട്ടരുവിക്ക് കുറുകെ ഞങ്ങളുടെ വഴി രണ്ടായി പിരിഞ്ഞു. ഏത് വഴി പോകണം എന്നാലോചിക്കുന്നതിനിടെ കുറെ ദൂരെ പിന്നിൽ നിന്നും ആരോ വിളിക്കുന്നത് പോലെ തോന്നി. ക്യാമ്പിൽ നിന്നാവണം, ഞങ്ങൾ തിരിച്ചു നടന്നു.

ഞങ്ങൾ തിരികെ ക്യാമ്പിൽ എത്തുമ്പോഴേക്കും രാത്രി കിടക്കാനുള്ള ടെന്റുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉയർന്നു കഴിഞ്ഞിരുന്നു. ഒപ്പം അടുക്കളയിൽ രാത്രി ഭക്ഷണത്തിനുള്ള ഒരുക്കങ്ങളും.

Read more »

പ്രേത നഗരത്തിലേക്ക് ഒരു യാത്ര.

വർഷങ്ങൾക്കു മുൻപ് എല്ലാ പ്രോഡിയോടും കൂടി നിലനിന്നിരുന്ന ഒരു നഗരം, മനുഷ്യന്റെ നിസ്സാരത ഉദാഹരിക്കാൻ പ്രകൃതി ആഹാരമാക്കിയ നഗരം, കടൽ വിഴുങ്ങിയ സ്വപ്നങ്ങൾ സ്വൈര്യ വിഹാരം നടത്തിയിരുന്ന നഗരം. എന്നാൽ ഇന്ന് വിശാലമായ മണൽ പരപ്പിനുള്ളിൽ നഷ്ടങ്ങളുടെ ഭാണ്ഡക്കെട്ടുകളെല്ലാം കുഴിച്ചിട്ട് മഹാ വിജനതയിൽ വിശ്രമിക്കുകയാണ് പ്രേതനഗരം എന്ന വിളിപ്പേരുമായി ധനുഷ്കോടി.

വായിച്ചതും കേട്ടതുമായ എന്തൊക്കെയോ അതിൽ നിന്നും ഭ്രാന്തമായ സങ്കൽപ്പങ്ങൾ വഴി മനസ് സൃഷ്ടിച്ചെടുത്ത എന്തൊക്കെയോ. അങ്ങനെ ധനുഷ്കോടി ഒരു മോഹവുമായി നെഞ്ചിൽ കുടിയേറിയത് കുറെ നാളുകൾക്ക് മുൻപാണ്. ഇടയ്ക്ക് എപ്പോഴോ ഒരു നേരം കൊല്ലി ദിവസം ഒരു ധനുഷ്കോടി യാത്ര ചിന്ത അലസമായി കടന്നു വന്നെങ്കിലും അത്ര ദൃഢമല്ലാത്ത ആ ചിന്ത ഇളം കാറ്റു പോലെ ഒന്ന് തൊട്ട് തലോടി കടന്നു പോയി.

പഴയ സ്കൂൾ വെക്കേഷനെ ഓർമ്മിപ്പിക്കുന്ന ഓണം അവധിയെ കുറിച്ചുള്ള ഒരു സംസാരത്തിനിടയിൽ ധനുഷ്കോടി യാത്ര വീണ്ടും സജീവ പരിഗണനയിൽ എത്തി. ചില യാത്രകൾ അങ്ങനെയെയാണ് അത് ചെറിയ തീരുമാനങ്ങളിൽ നിന്ന് , അലസമായ സംഭാഷണങ്ങളിൽ നിന്ന് തനിയെ വളർന്ന് പന്തലിക്കും.

കൊച്ചിയിൽ നിന്ന് അതിരാവിലെ ഞങ്ങൾ പുറപ്പെട്ടു. റിറ്റ്സ് കാറിൽ നാലുപേർ. നഗരാതിർത്തി കടന്ന് തൃപ്പൂണിത്തുറ വഴി പാലാ എത്തി. ആദ്യത്തെ ഭക്ഷണം അവിടെ ഒരു ഹോട്ടലിൽ നിന്ന് കഴിച്ചു. നല്ല വൃത്തികെട്ട മസാലദോശ. വീണ്ടും യാത്ര തുടർന്നു. ഈരാറ്റുപേട്ട കുട്ടിക്കാനം കുമളി വഴി തമിഴ് മണ്ണിലേക്ക്. മുന്തിരി പാടം പൂത്തു നിക്കണ കമ്പം തേനി തെരുവോരങ്ങളുടെ ഫോട്ടം പിടിച്ചും ഇടയ്ക്ക് വഴിയിലിറങ്ങിയും യാത്ര പുരോഗമിച്ചു. മധുരയിൽ നിന്നായിരുന്നു ഉച്ചഭക്ഷണം. നാക്ക്ഭാഗ്യം ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല തേനിയിലും നല്ല ഭക്ഷണം ലഭിച്ചില്ല. കൂതറ കോഴി ബിരിയാണി. എങ്കിലും ബിരിയാണിക്ക് ശേഷം അല്പം രസം കൂട്ടി ചോറ് കഴിച്ചാൽ മന്ദത തോന്നില്ലയെന്ന ഹോട്ടൽ സപ്ലയറുടെ ഉപദേശം ഹൃദയത്തിൽ സ്വീകരിച്ച് വീണ്ടും യാത്ര മധുരയ്ക്ക്. മധുരയും പിന്നിട്ട് രാമേശ്വരം എത്തുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. ഇടയ്ക്ക് പാമ്പൻ പാലം കണ്ടു. രണ്ടു തവണ ടോളും കൊടുത്തു. ക്ഷേത്രത്തിനടുത്തുള്ള ഒരു ലോഡ്ജിൽ മുറിയെടുത്തു. ഒരു മുഴുവൻ ദിവസത്തെ യാത്ര ഞങ്ങളിൽ ഉണ്ടാക്കിയ ക്ഷീണമകറ്റാനായി റൂം കിട്ടിയ ഉടനെ തന്നെ ഒരു കുളിയങ്ങ് പാസ്സാക്കി. പകലിൽ നിന്ന് വ്യത്യസ്തമായി കുറച്ചു കൂടി നല്ല ഭക്ഷണവും കഴിക്കാൻ കിട്ടി.
രാമേശ്വരത്തിന്റെ രാത്രി കാഴ്ചകളിൽ കൂടി അൽപനേരം ഞങ്ങൾ നടന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡിലൂടെ, കടലിനു സമീപമുള്ള കടവിൽ അങ്ങനെ. പശുക്കളും പട്ടികളും ലക്ഷ്യമില്ലാതെ മേയുകയാണ് നിലാവും നിയോൺ ലാമ്പുകളും ഇഴ ചേർന്ന് വെളിച്ചം പകരുന്ന ആ രാത്രിയിലും. ഒരു പക്ഷെ നമ്മളെ പോലെ അസംഖ്യം ആത്മാക്കളും ഉണ്ടാവാം ആ തീരത്ത് കാറ്റ് കൊള്ളാൻ. എന്തു കൊണ്ടോ അവിടെ അധികനേരം നില്ക്കാൻ തോന്നിയില്ല. മുറിയിലേക്ക് നടന്നു. വഴിയിൽ പൂ വിൽപ്പനക്കാരും കരകൗശലവസ്തുക്കൾ വിൽക്കുന്നവരും ഉണർന്നിരിപ്പുണ്ട്. ഒരു സ്ത്രീയുടെ പക്കലുള്ള പ്ലാസ്റ്റർ ഓഫ് പാരിസ് പ്രതിമകൾക്ക് ഞങ്ങൾ വില പറഞ്ഞു. എത്ര താഴ്ന്ന വില പറഞ്ഞാലും തരാൻ അവർ തയ്യാറാണെന്ന് തോന്നി. ഒടുവിൽ തീരെ കുറവല്ലാത്ത തുക നൽകി മൂന്ന് പ്രതിമകൾ ഞങ്ങൾ വാങ്ങി. ഇടുങ്ങിയ റോഡിനിരുവശവും ചെറിയ കുടിലുകൾ. എവിടെയും വെളിച്ചമില്ല. ഒരേ മുറിയിൽ ഒരു വീട്ടിലെ എല്ലാവരും പായവിരിച്ചു നിരന്നു കിടന്നുറങ്ങുകയാവും. ഇതും നമ്മുടെ നാടാണ്. ഇന്ത്യയാണ്.

Read more »

വില്‍പ്പട്ടിയുടെ ഹൃദയമറിഞ്ഞ്….

പാമ്പര്‍പൂരത്തെ ഞങ്ങളുടെ താമസസ്ഥലമായ പറമ്പ് നിറയെ സബര്‍ജെല്ലി മരങ്ങളുള്ള, വിശാലമായ മുറികളുള്ള, ഇളംതണുപ്പുള്ള കാറ്റ് തഴുകിയോഴുകികൊണ്ടിരിക്കുന്ന ആ ജെര്‍മ്മന്‍ കോട്ടേജ് വിട്ട് ഞങ്ങള്‍ പുറത്തേക്കിറങ്ങിയത് ത്മിഴ് കാര്‍ഷിക ഗ്രാമങ്ങള്‍ ഇനിയുമേറെ സന്ദര്‍ശിക്കണമെന്ന അനിയന്ത്രിതമായ അഭിലാഷം കൊണ്ടുമാത്രമായിരുന്നു. കൊടൈക്കനാലിലേക്ക് തിരിച്ചു പോകുന്ന ഒരു ജീപ്പില്‍ ഞങ്ങള്‍ ബസ്‌ സ്റ്റാന്‍ഡിലേക്ക് യാത്ര തിരിച്ചു. ബസ്‌ സ്റ്റാന്‍ഡില്‍ പലമൂലകളിലായി ചിതറി കിടക്കുന്ന ടാക്സി ഡ്രൈവര്‍മാരില്‍ ഒരാളുടെ അടുത്ത് ചെന്ന് ഞങ്ങള്‍ കാര്യം അവതരിപ്പിച്ചു.

” ഞങ്ങള്‍ക്ക് തമിഴ് ഗ്രാമങ്ങള്‍ കാണണം ഇവിടെ അടുത്തുള്ള ഗ്രാമങ്ങള്‍ ഇതൊക്കെ….?? ”

ഞങ്ങളുടെ ചോദ്യവും ഉദ്ദേശവും ശരിക്കും മനസിലായ ഡ്രൈവര്‍ യെസ് മൂളി. ഒരു തുക പറഞ്ഞുറപ്പിച്ച ശേഷം ഞങ്ങള്‍ അയാളുടെ ഓംനിവാനില്‍ യാത്രയാരംഭിച്ചു.

Read more »