Tag Archives: ഉത്തരാഖണ്ട് - Page 2

ഉത്തരഭൂമിയിലൂടെ – 2

കണ്ണുകൾ തുറന്നത് ഋഷികേശിലെ പുതിയ പ്രഭാതത്തിലേക്കാണ്. അഭിഷേക് പറഞ്ഞ മോണിംഗ് ട്രെക്കിന്‍റെ സമയമെല്ലാം മണിക്കൂറുകൾക്ക് മുൻപേ കഴിഞ്ഞു പോയിരിക്കുന്നു. ഡോർമിന്റെ കർട്ടൻ മാറ്റി ഞാൻ പുറത്തേക്കിറങ്ങി. എല്ലാവരും ഉറക്കത്തിന്റെ ആലസ്യം വിട്ടുണരുന്നേയുള്ളൂ. കുറഞ്ഞ സമയം കൊണ്ട് ഒരുക്കങ്ങൾ കഴിഞ്ഞു. ഇനി തിരക്കിലേക്കുള്ള കടന്നുകയറ്റമാണ്. കണ്ണും മനസും നിറയ്ക്കുന്ന കാഴ്ചകൾക്ക് വേണ്ടിയുള്ള അന്വേഷണമാണ്.

ഹോസ്റ്റലിന്‍റെ റിസപ്‌ഷനിൽ അഭിഷേകിന് ശുഭദിനം നേർന്ന് ഞങ്ങൾ വഴിയിലേക്കിറങ്ങി. ഹോസ്റ്റലിനു പുറത്തുള്ള വഴിയിലൂടെ വലത്തോട്ട് നടന്നാൽ രാംജൂലയും ഇടത്തോട്ട് നടന്നാൽ ലക്ഷമൺ ജൂലയുമാണ്. വലത്തോട്ട് നടന്നു. റോഡ് മുഴുവൻ തീർഥാടകരെയും സഞ്ചാരികളെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ബംബം ബൊലെ വിളികൾക്ക് മാറ്റമൊന്നുമില്ല.

Read more »

ഉത്തരഭൂമിയിലൂടെ – 1

യാത്രകൾ പലപ്പോഴും അങ്ങനെയാണ്. അത് നമ്മളെ ഇങ്ങോട്ട് തേടി വരും…!!!

ഡെറാഡൂണിലേക്കുള്ള ആകാശയാത്രയ്ക്കിടെ ഞാനോർക്കുകയായിരുന്നു; വാരാണസി എന്ന യാത്രാ സ്വപ്നവും പേറി നടന്ന് തീർന്നുപോയ നാലു വർഷങ്ങളെ പറ്റി, ഒടുക്കം ഈ ദീപാവലി സമയം ലക്‌ഷ്യം വച്ച് നടത്തിയ ആലോചനകളെ പറ്റി, അതിനിടയിലേക്ക് ഒരു രാത്രി കയറി വന്ന ചങ്ങാതിമാരെ പറ്റി. തീയതിയടക്കം തീരുമാനിച്ച് ബുക്ക് ചെയ്ത പക്ഷെ അപൂർണ്ണമായ പ്ലാനുള്ള ഒരു യാത്രയുടെ വിമാന ടിക്കറ്റും കയ്യിൽ വച്ച് അവർ എന്നെ അതിലേക്ക് ക്ഷണിച്ചു. ‘ ഒരു ഉത്തരാഖണ്ഡ് യാത്ര’ അവർ അതിനെ വിളിച്ചത് അങ്ങനെയായിരുന്നു. പക്ഷെ എന്റെ മനസ്സിൽ വാരണാസിയായിരുന്നു. എം ടി യുടെ നോവൽ വായന ബാക്കി വച്ചതിനും യുട്യൂബിൽ കണ്ട വീഡിയോകളുടെ പ്രലോഭനത്തിനുമപ്പുറം എന്തോ ഒന്ന് അവിടെ എന്നെ മോഹിപ്പിക്കുന്നുണ്ടായിരുന്നു. ഒടുക്കം അപൂർണമായിരുന്ന അവരുടെ യാത്രാചീട്ടിലേക്ക് ആ പേരു കൂടി ഞാൻ എഴുതി ചേർത്തു. വാരണാസി !!
ആ ലിസ്റ്റ് പലകുറി പിന്നെയും മാറ്റിയെഴുതി. ഒടുക്കം അത് പൂർണത കൈവരിച്ചു.
ഡൽഹി ഡെറാഡൂണിൽ തുടങ്ങി ഋഷികേശ് രുദ്രപ്രയാഗ് ദേവ്താൽ ഹരിദ്വാർ വാരാണസി ആഗ്ര വഴി വീണ്ടും ഡൽഹി.

ജോളി ഗ്രാൻഡ് എയർപോർട്ടിൽ നിന്നും കുറച്ചു മാറിയുള്ള റോഡിൽ ചെന്നാൽ ഋഷികേശിലേക്കുള്ള ബസ് കിട്ടും. 17 കിലോമീറ്റർ ദൂരമേയുള്ളൂ ആ വഴിയിലൂടെ ഋഷികേശിലേക്ക്. എയർപോർട്ടിനു പുറത്ത് വെൽക്കം ടു ഉത്തരാഖണ്ട് എന്ന വലിയ ബോർഡ് ഞങ്ങളെ സ്വാഗതം ചെയ്തു കൊണ്ട് തലയുയർത്തി നിൽക്കുന്നുണ്ടായിരുന്നു. എന്തോ വലിയ കോളാണെന്നുള്ള തോന്നലു കൊണ്ടാവണം ടാക്സികാർ ഞങ്ങളെ ആർത്തിയോടെ നോക്കി പിന്നാലെ വന്നുകൊണ്ടേയിരുന്നു.

Read more »