കാറ്റിയ്ക്ക് പകരം ഞങ്ങളുടെ മുറിയിൽ താമസിക്കാനെത്തിയ ആറാമാനെ ഞങ്ങൾ കണ്ടിട്ടേയില്ല. കർട്ടൻ വലിച്ചിട്ടടച്ച കട്ടിൽ കൂട്ടിനുള്ളിൽ ഒരാൾ ഉണ്ടെന്ന് മാത്രമേ ഞങ്ങൾക്കറിയു. കഴിഞ്ഞ രാത്രിയിലെ പാക്കിങ്ങിന്റെ ബഹളത്തിൽ അയാളെ നമ്മൾ ശല്യപ്പെടുത്തിയെന്നാണ് സുരമ്യയുടെ ഭാഷ്യം. അതിന് പരിഹാരമെന്നവണ്ണം അയാൾക്ക് വേണ്ടി വെണ്ടയ്ക്കാ മുഴുപ്പിൽ അവൾ എഴുതിയ സോറിയും ഒരു സ്മൈലിയും അവിടെ ചുമരിൽ ചാരി വച്ചിരിക്കുന്ന അയാളുടെ ഗിറ്റാറിന്റെ ബാഗിൽ കൊളുത്തി വച്ചിട്ടാണ് ഞങ്ങൾ ശിവശക്തി ലോഡ്ജിലെ രണ്ടാം നമ്പർ ഡോർമെട്രി വിട്ടിറങ്ങിയത്.
സമയം 7 മണി കഴിഞ്ഞിരിക്കുന്നു. തിങ്കളാഴ്ചയാണ്. ശിവാ-ഡേയാണ്. ഹോസ്റ്റൽ രജിസ്റ്ററിൽ സമയം എഴുതി വച്ച് അഭിഷേകിനും സുഹൃത്തുകൾക്കും നന്ദി പറഞ്ഞ് പുറത്തേക്കിറങ്ങി. ലക്ഷമൺ ജൂല പാലം അടച്ചിരിക്കുകയാവും. ഞങ്ങൾ രാംജൂലയുടെ ദിശയിലേക്ക് നടന്നു.

Recent Comments