Category Archives: ചുവരെഴുത്തുകള്‍ - Page 3

കുന്നങ്ങാടിയിലെ ഒടിയന്‍

മനസിൽ വീണ്ടും കുന്നങ്ങാടിയാണ്. പണ്ടെപ്പോഴോ ഒരു രാക്കാറ്റിൽ പടർന്ന വാമൊഴിയിൽ നിന്ന് കേട്ട കഥയാണ് അതിന്റെ കാര്യവും കാരണവും.

കാലഘട്ടം അത്ര കൃത്യമായി നിശ്ചയമില്ല. 50കളോ 60കളോ ആകാം. ജന്മി കുടിയാൻ ബന്ധം തീരെ വഷളായ രീതിയിലല്ലെങ്കിലും സവർണ്ണമേൽക്കോയ്മ പൂർണ്ണമായും അംഗീകരിച്ച് കൊണ്ട് നിലനിൽക്കുന്ന കാലം. കുത്തരിചോറും മൂന്ന് കൂട്ടം കറികളും എന്നും ഉണ്ടാവുന്ന അപ്പർ കുന്നങ്ങാടിയിലെ അപൂർവം ചില വീടുകളിൽ ഒന്നായിരുന്നു കോടോത്ത് മാധവൻ അധികാരിയുടേത്. അവരുടെ തന്നെ ഭൂമിയിൽ താമസിക്കുന്ന പറയകുടുംബങ്ങളിലെ പെണ്ണുങ്ങൾ പലരും കോടോത്ത് വീട്ടിന്റെ അടുക്കളപ്പുറത്ത് വന്ന് അവിടുത്തെ ഊണ് നേരം കഴിയും വരെ കാത്തു നിൽക്കുന്ന പതിവ് അവിടെ ഉണ്ടായിരുന്നു. അന്ന് ബാക്കിവരുന്ന കറികളുടെ പങ്ക് പറ്റാനാണ് ആ കാത്തിരിപ്പ്. അങ്ങനെ കാത്ത് നിന്ന് കാത്ത് നിന്ന് ഒടുവിൽ അധികാരിയുടെ ഭാര്യ ജാനകി അമ്മാരത്തം വീതിച്ചു കൊടുക്കുന്ന രുചികൾ പലതും അവർ തങ്ങളുടെ കുടിലിലേക്ക് കൊണ്ടു പോയി ഒരു ദൈവിക പ്രസാദം എന്ന മട്ടിൽ അവരുടെ ആണുങ്ങൾക്ക് വിളമ്പി വന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം അത്താഴം കഴിഞ്ഞ്, വെറ്റില ചവച്ചു കൊണ്ട് ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുമ്പോഴാണ് ജാനകി അമ്മാരത്തം അധികാരിയുടെ മുന്നിലേക്ക് വന്നത്.

” ഒരു രസം കേക്കണാ നിങ്ങക്ക് ”
അതായിരുന്നു അവരുടെ മുഖവുര.

ഉറപ്പിച്ചുള്ള മുളലിന് അനുവാദത്തിന്റെ ഛായ നൽകി അധികാരി ഭാര്യയെ നോക്കി.

“മ്മടെ തെക്കേ പറമ്പിലെ നമ്പിടെ ഓള് ചീയ്യയി ല്ലെ ”

” ഉം ”

” ഓള് എന്നും ഉച്ചക്ക് കൂട്ടാന് വരും. പഷെ രസം അതല്ല ഈട അന്നന്ന് വെച്ച കൂട്ടാന്റെ പേര് ചോയ്ച്ചന്നെ ഓള് വരും. ”

Read more »

തുറിച്ചു നോട്ടങ്ങളെ പറ്റി വരത്തന്‍ പറയുന്നത്

യാത്രകൾക്കിടയിൽ അപരിചിതമായ ദേശങ്ങളിൽ വച്ച് ഒരുപാട് നേരിട്ടിട്ടുള്ളതാണ് ഏതാണ് ഈ വരത്തൻ എന്ന മട്ടിലുള്ള അന്നാട്ടുകാരുടെ തുറിച്ചു നോട്ടങ്ങളെ. സ്വന്തം നാട്ടിൽ വച്ചു പോലും ഒരു സുഹൃത്തിനൊപ്പം കാറിൽ സംസാരിച്ചു കൊണ്ടിരിക്കേ ആളറിയാതെ എന്റെ ജനലിലും വന്ന് മുട്ടിയിട്ടുണ്ട് കപട സദാചാരത്തിന്റെ കൈകൾ. വരത്തനല്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ നമ്മൾ ആളെ അറിയാൻ നോക്കിയതാണെന്ന് പറഞ്ഞ് ചിരിച്ചു മാറിയിട്ടുണ്ട് അവർ. പരിചയത്തിലുള്ള അടുത്ത പെൺസുഹൃത്തുക്കൾ പറഞ്ഞ് അറിഞ്ഞിട്ടുണ്ട് നമ്മൾ ആണുങ്ങൾക്ക് തിരിച്ചറിയാൻ പറ്റാത്ത തരം തുറിച്ചു നോട്ടങ്ങളെ. വായ്നോട്ടമെന്ന് പറഞ്ഞ് നിസ്സാരമാക്കുന്ന നോട്ടങ്ങൾ മുതൽ കണ്ണുകൊണ്ടുള്ള അറുവഷളൻ ബോഡി സ്കാനിംഗുകളെ വരെ അതിജീവിച്ചാണ് ഇവിടെ പെൺകുട്ടിയും ഓരോ ദിവസവും പൂർത്തിയാക്കുന്നത്.
അവരിപ്പൊ നോക്കിന്ന് വച്ച് എന്താ എന്നൊക്കെ പറയുന്നവർക്ക് ആ ചൂഴ്ന്നു നോട്ടങ്ങളെ പറ്റിയും അതുണ്ടാക്കുന്ന അലോസരപ്പാടിനെപറ്റിയും അറിയാത്തത് കൊണ്ടാണ്. ഈ പറഞ്ഞ അലോസരപ്പാടിനെ സ്വന്തം വീട്ടിൽ പോലും രക്ഷയില്ലാത്ത അരക്ഷിതാവസ്ഥയായി അവതരിപ്പിക്കാൻ സാധിച്ചിടത്താണ് അമൽ നീരദും അദ്ദേഹത്തിന്റെ സിനിമ വരത്തനും വിജയമാകുന്നത്. അന്യരിലേക്ക് കൂർത്ത നോട്ടങ്ങൾ പായ്ക്കുന്ന ആ ആൾക്കൂട്ടത്തിൽ നമ്മളും ഇല്ലേ എന്ന് ചിന്തിപ്പിക്കുന്നിടത്ത് സിനിമ പ്രേക്ഷകനെ നിശ്ശബ്ദനാക്കുന്നു.
അഞ്ചു സംവിധായകരുടെ കൂട്ടായ്മയിൽ പുറത്തു വന്ന അഞ്ചു സുന്ദരികളിലെ തന്റെ സംഭാവനയായ കുള്ളന്റെ ഭാര്യയിൽ അമൽ പറഞ്ഞു വച്ചതും വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റത്തെ പറ്റി തന്നെയായിരുന്നു. അതിന്‍റെ കുറച്ചുകൂടി ഭീകരമായ അവസ്ഥയാണ് വരത്തന്‍റെ പ്രമേയം.

Read more »

പ്രണയരേഖ

കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാൻ
നിന്നെ ക്ഷണിക്കുന്നത്
പരസ്പരം നമ്മുടെ കണ്ണുകളുടെ
ആഴത്തെ അളക്കാനാണ്;
അത് വഴി
മനസുകൾ തമ്മിലുള്ള ദൂരം ഗണിക്കാനാണ്.
ദൂരം കൂടുന്നതാണ് എനിക്കിഷ്ടം,
കാരണം അത്രയും ദൂരം,
അത്രയും കാലം സഞ്ചരിക്കേണ്ടി വരും
രണ്ടറ്റത്തു നിന്നുമുള്ള
പ്രണയ തരംഗങ്ങൾക്ക് കണ്ടുമുട്ടാൻ.
അപ്പോഴേക്കും
ഒന്നുകിലത് ദിശമാറി അകന്നു പോയിരിക്കും
അല്ലെങ്കിലത്
ഉച്ച നീചത്വങ്ങൾ പര്സപരം പരിഹരിച്ച്
ഒരു നേർരേഖയായി
നമ്മളിലേക്ക് മുന നീട്ടയേക്കാം…

Read more »